തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരനെ രക്ഷിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുഴല്‍ കിണറില്‍ വീണ രണ്ടര വയസുകാരന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്ക്കരമാക്കി. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്നാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീണത്. 


മുന്‍പ് 25 അടി താഴ്ചയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്. തുടര്‍ന്ന് സമാന്തരമായി ഒരു കിണര്‍ നിര്‍മ്മിച്ച് കുട്ടിയെ രക്ഷപ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ കിണറുണ്ടാക്കാനുള്ള ശ്രമത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതിനെ തുടര്‍ന്ന് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു. 68 അടി താഴ്ചയിലാണ് കുട്ടി ഇപ്പോള്‍ ഉള്ളത്. 


രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിയ നിലയിലാണ് കുട്ടി കുടുങ്ങിയിരിക്കുന്നത്. രക്ഷപ്രവര്‍ത്തനം ദുസ്സഹമായതോടെ കുട്ടിയെ രക്ഷിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.


തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ടാണ് വീടിന് സമീപം കളിക്കുകയായിരുന്ന രണ്ടര വയസുകാരന്‍ സുജിത് വില്‍സണ്‍ കുഴല്‍ കിണറിലേക്ക് കാല്‍ വഴുതി വീണത്. കഴിഞ്ഞ മൂന്ന് ദിവസമായി ശുചീകരണത്തിനായി കുഴല്‍ കിണര്‍ തുറന്നുവച്ചിരിക്കുകയായിരുന്നു.


മധുരയില്‍ നിന്നെത്തിയ വിദഗ്ധ സംഘമാണ് നിലവില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. മെഡിക്കല്‍ സംഘവും സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. കുട്ടി കുഴല്‍ കിണറില്‍ വീണിട്ട് ഏകദേശം 17 മണിക്കൂറുകള്‍ കഴിഞ്ഞിരിക്കുകയാണ്.