New Delhi: അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രധാനമന്ത്രി  നരേന്ദ്രമോദിയുടെ പ്രതികരണം ലോക നേതാക്കള്‍ സസൂക്ഷ്മം വീക്ഷിക്കാറുണ്ട്... ഇന്ത്യയുടെ നിലപാടുകള്‍ക്ക് ലോകം കാതോര്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് വീണ്ടും അന്താരാഷ്ട്രതലത്തില്‍  ശ്രദ്ധ നേടുകയാണ്‌.  


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രംപ് അനുകൂലികള്‍ യു.എസ് പാര്‍ലമെന്‍റില്‍ അതിക്രമിച്ചുകയറി കലാപം നടത്തിയ  സംഭവത്തെ അപലപിക്കുന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ (Prime Minister Narendra Modi) ട്വീറ്റ്.  അക്രമ മാര്‍ഗത്തിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 


"വാഷിംഗ്‌ടണ്‍ ഡി.സിയിലെ അക്രമത്തെയും കലാപത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍  പ്രയാസമുണ്ടാക്കുന്നു. ചിട്ടയോടെയും സമാധാനപരമായും അധികാര കൈമാറ്റം തുടരണം. നിയമവിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ അനുവദിക്കാനാവില്ല', മോദി ട്വീറ്റ് ചെയ്തു.



പ്രധാനമന്ത്രി നരേന്ദ്രമോദിയും  ഡൊണാൾഡ്  ട്രംപും (Donald Trump) തമ്മിലുള്ള സൗഹൃദം അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍, ജനാധിപത്യത്തിലുള്ള വിശ്വാസവും, ജനാധിപത്യത്തോടുള്ള ബഹുമാനവും വെളിവാക്കുന്ന  മോദിയുടെ  ട്വീറ്റ്  ആഗോള ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.


യു.എസ് പാര്‍ലമെന്‍റില്‍ ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറിയുണ്ടായ ഏറ്റുമുട്ടല്‍ അമേരിക്കയെ ആകെ ഞെട്ടിക്കുക മാത്രമല്ല, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍  അമേരിക്കയ്ക്ക് വലിയ നാണക്കേട്‌ ഉളവാക്കുകയും ചെയ്തു.


നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡന്‍റെ (Joe Biden) വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിന്  ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്. തുടര്‍ന്നുണ്ടായ അക്രമ സംഭവത്തില്‍  ഒരു സ്ത്രീ കൊല്ലപ്പെടുകയും  ചെയ്തു.


അതിക്രമിച്ചു കടന്ന പ്രക്ഷോഭകാരികള്‍ പോലീസുമായി ഏറ്റുമുട്ടി. വെടിവയ്പ്പിലാണ്  ഒരാള്‍ കൊല്ലപ്പെട്ടത്. മൂന്നുമണിക്കൂറിനു ശേഷമാണ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിന്ന് പ്രക്ഷോഭകാരികളെ ഒഴിപ്പിക്കാനായത്. വാഷിംഗ്‌ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. 


Also read: 'തലകുനിച്ച് അമേരിക്ക' ; ക്യാപിറ്റോളിൽ Trump അനുകൂലികളുടെ കലാപം


അതേസമയം, പ്രതിഷേധമല്ല കലാപമാണ് നടക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.   ട്രംപ് നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം   ആവശ്യപ്പെട്ടു. 


മുന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് അടക്കമുള്ളവര്‍ ട്രംപിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. ബ്രിട്ടനും അയര്‍ലണ്ടും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA 


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.