വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്
പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിട്ടുള്ള നേതാവാണ് മമത.
കൊൽക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് മുന്‍ഗണന നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് പ്രഖാപനവുമായി രംഗത്തെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മത്സരിക്കുന്നവരില്‍ 40.5% സ്ഥാനാര്‍ഥികളും സ്ത്രീകളായിരിക്കു൦.
പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയിട്ടുള്ള നേതാവാണ് മമത.
"പാര്‍ലമെന്‍റില്‍ വനിത സംവരണ ബില്‍ ഇനിയും പാസായിട്ടില്ല. 16ാം ലോക്‌സഭയില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് 35% വനിത എംപിമാരാണുള്ളത്. മാത്രമല്ല തദ്ദേശ ഭരണ സ്ഥാനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 50% ആയിരുന്നു സ്ത്രീ പ്രാതിനിധ്യം," വനിത ദിനത്തില്‍ മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സീറ്റുകളില്‍ വനിതകളെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒഡീഷ ഭരണ കക്ഷിയായ ബിജെഡി.
സംസ്ഥാനത്തെ 21 മണ്ഡലങ്ങളിലാണ് ബിജെഡി മല്‍സരിക്കുന്നത്. ഇതില്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് മാറ്റിവെക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചിരുന്നു.
ബിജെപി മികച്ച വിജയം നേടാന്‍ ലക്ഷ്യമിടുന്ന സംസ്ഥാനമാണ് ഒഡീഷ. എട്ട് സീറ്റില്‍ വരെ ബിജെപി ജയിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.