കൊച്ചി: കനത്തമഴ ദുരന്തം വിതച്ച സംസ്ഥാനത്തിന് പ്രളയക്കെടുതി നേരിടാന്‍ 500 കോടിരൂപയുടെ ഇടക്കാലാശ്വാസം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടിയന്തര സഹായമായി കേരളം 2000 കോടി രൂപയാണ് ആവശ്യപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സൂചിപ്പിച്ചു.


മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.


അതേസമയം പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലും തിരുവല്ലയിലും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി കനത്തമഴ തുടരുകയാണ്.


സൈന്യത്തിന്‍റെ നാല് ഹെലികോപ്റ്ററുകള്‍ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.


നിരവധിപ്പേരാണ് ഇപ്പോഴും പലയിടങ്ങളിലും കുടുങ്ങിക്കിടക്കുന്നത്. പാണ്ടനാട്‌ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാണ്.


എന്നാല്‍ പന്തളത്തുനിന്ന് വെള്ളം ഒഴിയാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ശക്തമായ ഒഴുക്കും തുടരുകയാണ്.


ചെങ്ങന്നൂരില്‍ 50 അംഗ നാവികസേന രക്ഷാപ്രവര്‍ത്താനത്തിന് ഇറങ്ങി. ചാലക്കുടിയിലും ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവും ഇല്ലാതെ മൂന്നാം ദിവസമാണ് ഇവര്‍ ദുരിതത്തില്‍ കഴിയുന്നത്‌.