തിരുവനന്തപുരം:തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട അന്തിമകണക്ക് പ്രകാരം ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 77.35 ശതമാനം പേര്‍.2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 2.23 % വര്‍ധനവ് . ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം കോഴിക്കോട് ജില്ലയിലാണ്. 81.76 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലും- 71.66%.


COMMERCIAL BREAK
SCROLL TO CONTINUE READING

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.12%, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 74.02%, 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 77.76% വീതമായിരുന്നു പോളിംഗ്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 80.54 ശതമാനത്തിന് ശേഷം 2011ല്‍ ആണ് ഏറ്റവും കൂടുതല്‍ പോളിംഗ് ഉണ്ടായത്. മരിച്ചുപോയവര്‍, ഇരട്ടിപ്പുണ്ടായവ എന്നിവ ഒഴിവാക്കി വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചിട്ടും പോളിംഗ് ശതമാനം വലിയ തോതില്‍ മെച്ചപ്പെട്ടില്ല.


രാവിലെ പത്ത് മണിയോട് കൂടി തന്നെ 15% പോളിംഗ് സംസ്ഥാനത്തു രേഖപ്പെടുത്തിയിരുന്നു. വടക്കന്‍ ജില്ലകളിലെ ശക്തമായ പോളിംഗ് കാരണം ഒരു മണിക്കൂര്‍ കൊണ്ട് 25 ശതമാനത്തിലേക്കുയര്‍ന്നു. 11 മണിക്ക് ഇത് 25% ആയി. ഉച്ചയ്ക്കു രണ്ടിനു മുന്‍പുതന്നെ പകുതി വോട്ടര്‍മാരും വോട്ടുചെയ്തു. വൈകിട്ട് ആറു വരെയായിരുന്നു പോളിംഗ്. എന്നാല്‍ അപ്പോഴും ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കു ടോക്കണ്‍ നല്‍കി പലയിടത്തും പോളിംഗ് തുടര്‍ന്നു.


പ്രാഥമിക കണക്കുപ്രകാരം ജില്ലകളിലെ പോളിങ്. ബ്രാക്കറ്റില്‍ 2011ലേത്: കാസര്‍കോട് 78.51 (76.29), കണ്ണൂര്‍ 80.63 (80.66), വയനാട് 78.22 (73.8), കോഴിക്കോട് 81.89 (81.27), മലപ്പുറം 75.83 (74.25), പാലക്കാട് 78.37 (75.58), തൃശൂര്‍ 77.74 (74.88), എറണാകുളം 79.77 (77.63), ഇടുക്കി 73.59 (71.13), കോട്ടയം 76.90 (73.79), ആലപ്പുഴ 79.88 (79.11), പത്തനംതിട്ട 71.66 (68.22), കൊല്ലം 75.07 (72.82), തിരുവനന്തപുരം 72.53 (68.26). കണ്ണൂരും കോഴിക്കോടും ഒഴികെയുള്ള ജില്ലകളില്‍ പോളിങ് 70 ശതമാനത്തിന് മുകളിലത്തെി. കണ്ണൂരിൽ 80.63 ശതമാനവും കോഴിക്കോട് 81.89 ശതമാനവുമാണ് പോളിങ്.


തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ കനത്ത മഴയായിരുന്നു. എന്നാൽ മലബാറിൽ മഴ ബാധിച്ചിട്ടില്ല. തീര മേഖകളിലും ഗ്രാമങ്ങളിലുമാണ് പോളിങ് കൂടുതലും.