അഭിമന്യു വധം: മുഖ്യ പ്രതി മുഹമ്മദ് റിഫ പിടിയില്‍
അഭിമന്യു വധക്കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ക്കൂടി പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന്‍ സെക്രട്ടറി മുഹമ്മദ് റിഫയാണ് ഇന്ന് പൊലീസ് പിടിയിലായത്.
കൊച്ചി: അഭിമന്യു വധക്കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ക്കൂടി പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന്‍ സെക്രട്ടറി മുഹമ്മദ് റിഫയാണ് ഇന്ന് പൊലീസ് പിടിയിലായത്.
അഭിമന്യു വധത്തിന്‍റെ മുഖ്യ സൂത്രധാരനാണ് ഇയാള്‍ എന്ന് പൊലീസ് പറയുന്നു. തലശേരി സ്വദേശിയായ റിഫ കൊച്ചിയില്‍ നിയമ വിദ്യാര്‍ഥിയാണ്. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. നേരത്തെ പദ്ധതിയിട്ട പ്രകാരം നടന്ന കൊലപാതകത്തില്‍ ആരാണ് അഭിമന്യുവിനെയും അര്‍ജുനേയും കുത്തിയതെന്ന വിവരം റിഫയില്‍ നിന്ന് ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ചുവരെഴുത്ത് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സമയത്തു തന്നെ റിഫയുടെ സാന്നിധ്യം മഹാരാജാസ് കോളേജിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഹമ്മദും സനീഷിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി മുഹമ്മദിൽ നിന്നാണ് റിഫയെക്കുറിച്ച് വിവരം ലഭിച്ചത്.
കേസില്‍ ഇതുവരെ ഏഴുപരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും ഏഴോളം പേരെ അറസ്റ്റ് ചെയ്യാനുണ്ട്. കേസില്‍ പ്രധാന പ്രതികളെ സഹായിച്ചവര്‍, ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ എന്നിങ്ങനെ 30ഓളം പ്രതികളുണ്ട്. ഇവരില്‍ 12പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.
കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ ക്യംപസിലേയ്ക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്. ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ അദ്ധ്യക്ഷന്‍ കൂടിയാണ് മുഹമ്മദ്. ആദില്‍ എന്നയാളെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പൊലീസ് പിടികൂടിയത്. മറ്റുപ്രതികളെ ക്യാമ്പസിലേക്ക് വിളിച്ച് വരുത്തിയത് ഇയാളാണെന്ന് പൊലീസ് പറയുന്നു.