മുക്കം: സന്ദര്‍ശക വിസയിൽ ഖത്തറിലെത്തി ദുരിതത്തിലായ മുക്കം കുമാരനെല്ലൂർ സ്വദേശിയായ യുവാവിന് സഹായഹസ്തം. മൂന്ന് മാസത്തെ ദുരിതത്തിനൊടുവില്‍ സുമനസുകളുടെ സഹായത്തോടെ നവാസ് നാട്ടില്‍ തിരിച്ചെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഖത്തറിലെ പ്രമുഖ വ്യവസായിയായ ഏബ്ൾ ഇന്‍റർനാഷണൽ ഗ്രൂപ്പ് എം.ഡി.സിദ്ധീഖ് പുറായിലും നാട്ടുകാരനായ ടി.പി.അബ്ബാസും ഇടപെട്ടാണ് നവാസിനെ നാട്ടിലെത്തിച്ചത്. 


2017 ഒക്ടോബർ 22 ന് പകൽ 12 മണിക്കുള്ള ഫ്ലൈറ്റിലാണ് നവാസ് ഖത്തറിലേക്ക് പോയത്. നാട്ടിൽ നിന്ന് സന്ദര്‍ശക വിസയിൽ പോയാൽ മതിയെന്നും ഖത്തറിലെത്തി വിസ മാറ്റി നൽകാമെന്നും പറഞ്ഞ് കൊല്ലം സ്വദേശിയായ ശിഹാബ് എന്നയാളാണ് നവാസിനെ ഖത്തറിലേക്ക് കൊണ്ട് പോയത്. 


ഖത്തറിലെത്തിയ ഉടനെ വിസമാറ്റിയടിക്കാനെന്ന് പറഞ്ഞ് നാവിന്‍റെ പാസ്പോർട്ട് കൈക്കലാക്കി ഇയാള്‍ മുങ്ങി. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നെന്ന് നവാസ് പറയുന്നു. പാസ്പോർട്ട് നഷ്ടപ്പെട്ടതോടെ ഒളിച്ചു കഴിയുകയായിരുന്നു നവാസ്. 


വിവരമറിഞ്ഞ ഏബ്ൾ ഇന്റർനാഷണൽ ഗ്രൂപ്പാണ് നാവിസിന് ഭക്ഷണവും താമസ സൗകര്യവും നല്‍കിയത്. തുടർന്ന് ഏബ്ൾ ഗ്രൂപ്പ് ബിസിനസ് ഡെവലപ്മെന്റ് മാനേജർ അഷ്റഫ് കണിയാത്ത് സിദ്ധീഖ് പുറായിലുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് എമർജൻസി പാസ്പോർട്ട് ലഭ്യമായതോടെയാണ് നവാസിന്റെ ദുരിതത്തിന് അറുതിയായത്. 


ഖത്തറിലേക്ക് കൊണ്ടുപോവാനെന്ന് പറഞ്ഞ് നവാസിൽ നിന്ന് മാത്രമല്ല, നവാസിന്‍റെ സഹോദരന്‍റെ പക്കല്‍ നിന്നും പലപ്പോഴായി ഒരു ലക്ഷത്തോളം രൂപയും ശിഹാബ് വാങ്ങിച്ചിട്ടുണ്ടെന്ന് നവാസ് ആരോപിക്കുന്നു. കബളിപ്പിച്ചയാൾക്കെതിരെ പരാതി നൽകുമെന്ന് നവാസ് പറഞ്ഞു.