കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ശക്തമായ ആരോപണങ്ങളുമായി കന്യാസ്ത്രീ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കഴുകന്‍ കണ്ണുകളാണെന്ന് ആരോപിച്ച കന്യാസ്ത്രീ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുന്നതായും പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

സഭയില്‍ അധികാരമുള്ളവരില്‍ നിന്ന് കന്യാസ്ത്രീകള്‍ക്ക് പീഡനം നേരിടേണ്ടി വരുന്ന അവസ്ഥയാണ്‌ നിലനില്‍ക്കുന്നതെന്ന് സൂചിപ്പിച്ച അവര്‍, സഭ ഇനിയും മൗനം തുടര്‍ന്നാല്‍ വിശ്വാസ്യത നഷ്ടമാകുമെന്നും കൂട്ടിച്ചേര്‍ത്തു.


ഭയവും മാനക്കേടും കാരണമാണ് 13 പ്രാവശ്യവും മിണ്ടാതിരുന്നതെന്നും ഫ്രാങ്കോയുടെ സ്വാധീനത്താല്‍ സന്യാസി സമൂഹത്തെയും കുടുംബത്തേയും ഇല്ലാതാക്കുമെന്ന് ഭയപ്പെട്ടിരുന്നതായും കന്യാസ്ത്രീ വ്യക്തമാക്കി.


ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിയ്ക്കും രാജ്യത്തെ ബിഷപ്പുമാര്‍ക്കും കന്യാസ്ത്രീ കത്ത് നല്‍കി. പരാതി നല്‍കിയ ശേഷവും ദുരനുഭവങ്ങള്‍ ഉണ്ടായതായും അവര്‍ സൂചിപ്പിച്ചു.


കത്തോലിക്ക സഭയില്‍ ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കും മാത്രം പരിഗണന നല്‍കുകയാണെന്നും സഭയില്‍ നിന്ന് തനിക്ക് നീതി കിട്ടില്ലെന്ന് ഉറപ്പാണെന്നും കന്യാസ്ത്രീ ആരോപിച്ചു.