കറാച്ചി: പാക്കിസ്ഥാനിലെ മലയാളിയായ രാഷ്ട്രീയ നേതാവും മാധ്യമപ്രവര്‍ത്തകനുമായ ബിഎം കുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറം തിരൂര്‍ വെലത്തൂര്‍ സ്വദേശിയാണ് ബിഎം കുട്ടി. ഇന്ന് രാവിലെ കറാച്ചിയിലായിരുന്നു അന്ത്യം. ബിയ്യത്ത് മൊഹിയുദ്ദീന്‍ കുട്ടി എന്നാണ് അദ്ദേഹത്തിന്‍റെ മുഴുവന്‍ പേര്.


1930 ല്‍ തിരൂരില്‍ ജനിച്ച ബിഎം കുട്ടി 1949 ല്‍ മദ്രാസില്‍ നിന്നാണ് കറാച്ചിയിലേക്ക് കപ്പല്‍ കയറിയത്. തിരൂരുകാരായ പലരും അക്കാലത്ത് കറാച്ചിയിലും മറ്റും കച്ചവട സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. 


ജോലി തേടിപ്പോയ കുട്ടി ഇന്ത്യന്‍ കോഫി ഹൗസില്‍ ജീവനക്കാരനായി. പിന്നീട് തൊഴിലാളി സംഘടനാപ്രവര്‍ത്തകനുമായി. ആറു പതിറ്റാണ്ടിലധികമായി പാക്കിസ്ഥാനില്‍ വിവിധ രാഷ്ട്രീയ മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു.


പാക്കിസ്ഥാനില്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള പാക്കിസ്ഥാനി അവാമി ലീഗ്, നാഷണല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടി, പാക്കിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി എന്നിവയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.


ജിബി. ബിസഞ്ചോ ബലൂചിസ്ഥാന്‍ ഗവര്‍ണറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്നു കുട്ടി. നിലവില്‍, പാക്കിസ്ഥാന്‍ പീസ് കോയലിഷന്‍ ‍(പി.പി.എല്‍) സെക്രട്ടറി ജനറലും പാക്കിസ്ഥാന്‍ ലേബര്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറുമായിരുന്നു.