പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ ചര്‍ച്ച, വിമര്‍ശനവുമായി ചെന്നിത്തല
സംസ്ഥാനത്ത് നടപ്പാക്കി വരുന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് മന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ്. ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഒഴികെയുള്ള 17 മന്ത്രിമാരെ വിളിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കി വരുന പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് മന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ്. ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചയില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് ഒഴികെയുള്ള 17 മന്ത്രിമാരെ വിളിച്ചിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തിന്റെ പകുതി പിന്നിട്ടപ്പോഴും സംസ്ഥാനത്തിന്റെ പദ്ധതിച്ചെലവ് 30 ശതമാനത്തില്‍ ഒതുങ്ങി. ഇതാണ് വകുപ്പുകളിലെ എറ്റവും പ്രധാനപ്പെട്ട പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മന്ത്രിമാരെ വിളിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതും.
ജനുവരിക്ക് മുമ്പ് പദ്ധതിവിഹിതത്തിന്റെ 70 ശതമാനം ചെലവിട്ടിരിക്കണമെന്നാണ് മുഖ്യമന്ത്രി ഈവര്‍ഷം ആദ്യം നിര്‍ദേശിച്ചത്. എന്നാല്‍ ലക്ഷ്യം നേടാനായില്ല. തദ്ദേശസ്ഥാപനങ്ങള്‍ ഇതുവരെ ചെലവിട്ടത് 20 ശതമാനമാണ്. കേന്ദ്ര പദ്ധതികളിലേത് 16.38 ശതമാനവും.
എന്നാല്‍ മുഖ്യമന്ത്രിയുടെ പദ്ധതി വിലയിരുത്തലിനെ വിമര്‍ശിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മന്ത്രിമാർക്കു പൂജ്യം മാർക്കാണ്, പിന്നെ എന്തിനു മുഖ്യമന്ത്രി പിണറായി വിജയൻ അവർക്കു മാർക്കിട്ടു കഷ്ടപ്പെടുന്നുവെന്നു അദേഹം ചോദിച്ചു.
ഒന്നര വർഷം കൊണ്ടു പൂർണ പരാജയമെന്നു തെളിയിച്ച സർക്കാരാണിതെന്നു ചെന്നിത്തല അഭിപ്രായപ്പെട്ടു. വിലക്കയറ്റത്താല്‍ ജനങ്ങൾ പൊറുതിമുട്ടുകയാണ്, സർക്കാരോ ബന്ധപ്പെട്ട മന്ത്രിയോ പക്ഷേ അതറിഞ്ഞിട്ടില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്തു കുതിച്ചു പാഞ്ഞിരുന്ന വികസന പ്രവർത്തനങ്ങളെല്ലാം സ്തംഭിച്ചു. നാടു നീളെ അക്രമവും ക്വട്ടേഷൻ സംഘങ്ങളുടെ വിളയാട്ടവും പിടിച്ചുപറിയും കൊലപാതകങ്ങളും സ്ത്രീപീഡനങ്ങളുമാണ്. പിഞ്ചുകുഞ്ഞുങ്ങൾ പോലും പിച്ചിച്ചീന്തപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.