പള്‍സർ സുനിയെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍
നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച കേസിൽ പിടിയിലായ ശേഷം നടൻ ദിലീപിനെ ഫോണില്‍ വിളിക്കാന്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സിവില്‍ പോലീസ് ഓഫീസറായ പി.കെ. അനീഷിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച കേസിൽ പിടിയിലായ ശേഷം നടൻ ദിലീപിനെ ഫോണില്‍ വിളിക്കാന്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സിവില്‍ പോലീസ് ഓഫീസറായ പി.കെ. അനീഷിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പിടിയിലായ പള്‍സര്‍ സുനിക്ക് നടന്‍ ദിലീപുമായി ബന്ധപ്പെടാന്‍ ഫോണ്‍ നല്‍കിയതിനാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബിൽ സുനിയെ കൊണ്ടുവന്നപ്പോഴായിരുന്നു അനീഷ് സുനിക്ക് ഫോൺ നൽകിയത്. പോലീസ് ക്ലബിന്റെ കാവൽ ചുമതലയ്ക്ക് നിയോഗിക്കപ്പെട്ടതായിരുന്നു അനീഷ്.
പൾസർ സുനിയുടെ ശബ്ദസന്ദേശം ദിലീപിന് അയച്ചുകൊടുക്കാൻ സഹായിച്ചതും അനീഷാണെന്ന് അന്വേഷണസംഘം കണ്ടെത്തി. അനീഷിനെതിരെയുള്ള റിപ്പോർട്ട് ആലുവ റൂറൽ എസ്.പിക്ക് സമർപ്പിച്ചു.
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഗൂഢാലോചന കേസില്‍ റിമാൻഡില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് തന്നെ സിനിമയില്‍ നിന്ന് ഒതുക്കിയെന്നുമാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്. എറണാകുളം റൂറല്‍ എസ്പി ഫോണില്‍ അനൂപ് ചന്ദ്രനെ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയത്.