പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. രണ്ടിടങ്ങളിലായി കോണ്‍ഗ്രസ്, സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പാലക്കാട് മുതലമട അംബേദ്കര്‍ കോളനിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശിവരാജനും ഗോവിന്ദാപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജയ്‌ലാവ്ദീനുമാണ് വെട്ടേറ്റത്. തലക്ക് വെട്ടേറ്റ ജയ്‌ലാവ്ദീനെ പാലക്കാട് നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശിവരാജിനെ കൂടാതെ കിട്ടുചാമി, വിജയ്, സുരേഷ് എന്നീ പ്രവര്‍ത്തകര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു. 


ശിവരാജന്റെ നില ഗുരുതരമാണ്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. കൊല്ലത്തും നിരവധി വാഹനങ്ങള്‍ തകര്‍ത്തു. 


ആലത്തൂരില്‍ കൊട്ടിക്കലാശം നടന്ന വേദിയില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് നേരെ ആക്രമണമുണ്ടായി. പരിക്കേറ്റ രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിൽ ആലത്തൂർ എംഎൽ എ കെ.ഡി പ്രസേനനും പരിക്കേറ്റു. തിരുവനന്തപുരം വേളിയിൽ എകെ ആന്‍റണിയുടെ റോഡ് ഷോ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ആന്റണിയെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു.


കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷത്തിനിടെ നിരവധി വാഹനങ്ങൾ തകർത്തു. ഒരു ബിജെപി പ്രവ‍ത്തകനെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ എസിപി അരുൺ രാജിന് പരിക്കേറ്റു. 


വടകര വില്യാപ്പള്ളിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ രൂക്ഷമായ കല്ലേറുണ്ടായി. പൊലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ ഇരു വിഭാഗം പ്രവ‍ർത്തകരെയും കസ്റ്റഡിയിലെടത്തു. 


കാസർകോട് കൊട്ടിക്കലാശത്തിന് അനുവദിച്ച സ്ഥലം സംബന്ധിച്ച തർക്കം സംഘർഷത്തിലെത്തിയതോടെ രണ്ട് വാഹനങ്ങൾ തകർത്തു. ഉദുമയിൽ പൊലീസ് ലാത്തി വീശി. കണ്ണൂ‍ർ നഗരത്തിലും മട്ടന്നൂരിലും പഴയങ്ങാടിയലും സംഘർഷമുണ്ടായി. മട്ടന്നൂരിൽ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. 


ഇരുവിഭാഗത്തിലുമായി ഇരുപത് പേർക്ക് പരിക്കേറ്റു. മലപ്പുറത്ത് പൊലീസും എൽഡിഎഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. തിരുവല്ലയിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലും ഒരു പൊലീസുകാരന് പരിക്കേറ്റു.


കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രന്‍റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഉടന്‍ തന്നെ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തി വാഹനം കടത്തിവിടുകയായിരുന്നു. 


തൊടുപുഴയിലും എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കൊച്ചി പാലാരിവട്ടത്തും ആലപ്പുഴ സക്കറിയ ബസാറിലും സിപിഎം-എസ്‍‍ഡിപിഐ സംഘർഷമുണ്ടായി. 


അമ്പലപ്പുഴയിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘ‍ർഷം ഉണ്ടായതിനെ തുടർന്ന് കൊട്ടിക്കലാശം നേരത്തെ അവസാനിപ്പിച്ചു. കായംകുളത്തും പ്രവ‍ർത്തകർ ഏറ്റുമുട്ടി.


തിരുവനന്തപുരം മംഗലപുരത്ത് കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് മെമ്പര്‍ അജയ രാജിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. അജയന്‍റെ അമ്മയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.