വസ്ത്രാലങ്കാര കലാകാരൻ വേലായുധൻ കീഴില്ലം അന്തരിച്ചു
പെരുമ്പാവൂരിനടുത്ത് കീഴില്ലത്ത് ജനിച്ച വേലായുധന്‍ ചെറിയ പ്രായത്തില്‍ തന്നെ ചലച്ചിത്രരംഗത്തെത്തിയ അദ്ദേഹം കെ.ജി.ജോര്‍ജിന്റെ ഉള്‍ക്കടലില്‍ വസ്ത്രാലങ്കാര സഹായായിട്ടായിരുന്നു തുടക്കം.
ചാലക്കുടി: മലയാള സിനിമയിലെ വസ്ത്രാലങ്കാര കലാകാരൻ വേലായുധൻ കീഴില്ലം അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പെരുമ്പാവൂരിനടുത്ത് കീഴില്ലത്ത് ജനിച്ച വേലായുധന്‍ ചെറിയ പ്രായത്തില്‍ തന്നെ ചലച്ചിത്രരംഗത്തെത്തിയ അദ്ദേഹം കെ.ജി.ജോര്‍ജിന്റെ ഉള്‍ക്കടലില്‍ വസ്ത്രാലങ്കാര സഹായായിട്ടായിരുന്നു തുടക്കം.
പിന്നീട് കോലങ്ങള്‍, കടമ്പ എന്നിവയിലും വസ്ത്രാലങ്കാര സഹായിയായി. മലയാളത്തിലെ ഒട്ടുമിക്ക മുന്നിര സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം 1994 ൽ ലഭിച്ചിട്ടുണ്ട്. റാംജിറാവ് സ്പീക്കിങ് മുതല്‍ സിദ്ധിഖ് ലാല്‍ ടീമിന്റെ എല്ലാ ചിത്രങ്ങളുടെയും വസ്ത്രാലങ്കാര ചുമതല ഇദ്ദേഹത്തിനായിരുന്നു.
കമല്‍, സത്യന്‍ അന്തിക്കാട്, ഷാജി കൈലാസ്, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, എ.കെ.ലോഹിതദാസ് എന്നിവരുടെയെല്ലാം ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിട്ടുണ്ട്. മാത്രമല്ല ബാലചന്ദ്ര മേനോന്റെ കലികയില്‍ അതിഥിതാരമായി വേലായുധന്‍ വേഷമിട്ടിട്ടുമുണ്ട്.