നികുതി വെട്ടിപ്പ്: സുരേഷ് ഗോപി എംപിയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ആഡംബര വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ ബിജെപി എംപി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
തിരുവനന്തപുരം: ആഡംബര വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ ബിജെപി എംപി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.
വ്യാജ വിലാസത്തില്‍ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റര്‍ ചെയ്തതിന് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും ഇദ്ദേഹത്തിനെതിരെയുണ്ട്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്.
വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റ് ചെയ്തതിന്റെ രേഖകള്‍ ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
മുന്‍പ്, വാഹനരേഖകള്‍ ഹാജരാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പക്ഷെ, അദ്ദേഹം ഹാജരാക്കിയ രേഖകള്‍ തൃപ്തികരമല്ലെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സുരേഷ് ഗോപി രണ്ട് വാഹനങ്ങളാണ് പുതുച്ചേരിയില്‍ രജിസ്ട്രേഷന് നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്ഗോപി രജ്സ്റ്റര്‍ ചെയ്തത്.
അതേസമയം, സുരേഷ് ഗോപി എംപി നികുതി വെട്ടിച്ചെങ്കിൽ നടപടി വേണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. സുരേഷ് ഗോപി വാങ്ങിയ ആഡംബര കാര്‍ വ്യാജ വിലാസത്തിലാണോ രജിസ്റ്റർ ചെയ്തതെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്, അഥവാ എംപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ അത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.
കേരളത്തില്‍ ഇതാദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്.