കൊച്ചി : ചാലക്കുടിയിലെ ദിലീപിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഡി-സിനിമാസ് മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ അടച്ചുപൂട്ടി. ചാലക്കുടി നഗരസഭയുടെ തീരുമാനത്തിലാണ് നടപടി. പോലീസിന്‍റെ സംരക്ഷണത്തിലാണ് തീയറ്റര്‍ അടച്ചുപൂട്ടിയത്. ചാലക്കുടിയില്‍ ഇന്നലെ നടന്ന യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഐക്യകണ്ഠമായി തീരുമാനം എടുത്തിരുന്നു. ഡി സിനിമാസിന്‍റെ കൈവകാവകശാവും ലൈസന്‍സും റദ്ദാക്കിയിട്ടുണ്ട്.


ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് ദിലീപിന് വന്‍തിരിച്ചടി നല്‍കിയിരിക്കുന്ന തീരുമാനം ഉണ്ടായത്. താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെയാണ് ഡി-സിനിമാസ് തിയറ്റര്‍ സമുച്ചയത്തിന്‍റെ നിര്‍മ്മാണ അനുമതികള്‍ നല്‍കിയതെന്നും ഇതില്‍ ചട്ടലംഘനമുണ്ടെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് പ്രത്യേക കൗണ്‍സില്‍ ചേര്‍ന്നത്. ഭൂമിയുടെ രേഖകളില്‍ ഏതുതരമാണെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നാതായിരുന്നു പ്രധാന ആരോപണം. തിയേറ്റര്‍ നിര്‍മിച്ചിരിക്കുന്നത് കയ്യേറ്റ ഭൂമിയില്‍ അല്ലെന്ന സര്‍വേ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ തിയേറ്റര്‍ അടച്ചുപൂട്ടാനുള്ള തീരുമാനം നഗരസഭ കൈക്കൊണ്ടിരിക്കുന്നത്.