തിരുവനന്തപുരം:ശബരിമല സമരത്തെച്ചൊല്ലി ബിജെപിയില്‍ തര്‍ക്കം. ശബരിമല സമരത്തില്‍ കടുത്ത വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്തെത്തി.ശബരിമല സമരം ഒത്തുതീര്‍പ്പാക്കാന്‍ ആത്മാഭിമാനുള്ള ഒരു ബിജെപി പ്രവര്‍ത്തകനും അനുവദിക്കില്ലെന്ന് വി.മുരളീധരന്‍ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അമിത് ഷാ മുന്‍കൈയെടുത്താണ് ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചത്. എന്നാല്‍ മണ്ഡലകാലം ആരംഭിച്ച് ആഴ്ചകള്‍ കഴിയുന്നതിന് മുന്നേ ബിജെപി സമരം നിയമസഭയ്ക്ക് മുന്നിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ശക്തമായ എതിര്‍പ്പുകള്‍ ഉയരുകയാണ്. 


ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഒത്തുതീര്‍പ്പിന് തയ്യാറാകില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമരത്തെ അടിച്ചമര്‍ത്താന്‍ പിണറായി വിജയന്‍ ശ്രമിക്കേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. വയല്‍ക്കിളി സമരത്തിന് മറുപടി പറയാന്‍ താന്‍ സംസ്ഥാന ഘടകത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനുള്ള മറുപടി സംസ്ഥാന അധ്യക്ഷനാണ് നല്‍കേണ്ടതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.


ശബരിമല സമരം സംബന്ധിച്ച ആർഎസ്എസ് നിർദ്ദേശങ്ങൾ ബിജെപി സംസ്ഥാന നേതൃത്വം അട്ടിമറിച്ചതാണ് ആർഎസ്എസില്‍ അതൃപ്തി ഉണ്ടാക്കിയത്. ഇതിന്‍റെ ഭാഗമായാണ് ശബരിമലയിലെ സമരപദ്ധതി സർക്കുലറാക്കി ഇറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന അധ്യക്ഷൻ സ്വന്തം കാര്യം മാത്രം നോക്കുന്നുവെന്ന് ആര്‍എസ്എസില്‍ വിമർശനമുയര്‍ന്നത്. അതൃപ്തി കേന്ദ്ര നേതൃത്യത്തെ അറിയിക്കാനാണ് ആര്‍എസ്എസ് സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം. 


ഇതിനിടെ ബിജെപി സമരം ശക്തമാക്കുകയാണ് ചെയ്തതെന്ന വാദവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള രംഗത്തെത്തി. ബിജെപി സമരം നിര്‍ത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.


ശബരിമല വിഷയത്തില്‍ താന്‍ നടത്തിയ എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു ഇപ്പോഴും കര്‍മ്മ സമിതിയുടെ സമരത്തിന് ബിജെപി പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുകയാണ് ബിജെപി ചെയ്തതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.