തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം. യോഗാദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗ ഒരു മതപരമായ ചടങ്ങല്ല, പ്രാർത്ഥന രീതിയല്ല. ജാതി മത ഭേദമന്യേ പരിശീലിക്കണം, യോഗയെ കുറച്ച്‌ ചിലര്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണ്, മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. യോഗ സംസ്ഥാനവ്യാപകമായി നടപ്പാക്കുമെന്നും ജീവിതശൈലീ രോഗങ്ങളെ തടയാന്‍ യോഗയ്ക്കാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.


യോഗയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പരിശീലന രീതികള്‍ക്കൊന്നും മതവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗാദിനത്തിന്‍റെ ഭാഗമായി യോഗാഭ്യാസത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉദ്ഘാടനച്ചടങ്ങില്‍ 'സമ്പൂര്‍ണ്ണ യോഗ കേരളം' ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. 


സമാധാനവും ആരോഗ്യവും നിറഞ്ഞ നാട് കെട്ടിപ്പടുക്കാന്‍ യോഗ വഴിയൊരുക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം തന്‍റെ യോഗാദിന സന്ദേശത്തില്‍ പറഞ്ഞു.


യോഗയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇടപഴഞ്ഞി ആര്‍.ഡി.ആര്‍ ആഡിറ്റോറിയത്തില്‍ ബിജെപി നേതാവ് രാം മാധവ് യോഗദിനാചരണ പരിപാടികള്‍ നയിച്ചു. ബിജെപി എം.എല്‍.എ ഒ രാജഗോപാലാണ് പാലക്കാട് നടന്ന യോഗദിനാചരണത്തിന് നേതൃത്വം നല്‍കിയത്. സംസ്ഥാനത്ത് പലയിടങ്ങളിലായി മന്ത്രിമാരും മറ്റ് പ്രമുഖരും യോഗാഭ്യാസത്തില്‍ പങ്കെടുത്തു.