തിരുവനനന്തപുരം: ഇന്ധനവിലയിലെ കുതിച്ചുകയറ്റം ബസുടമകളെ സാരമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്. നഷ്ടം സഹിച്ച് സര്‍വീസ് തുടരാനാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് മൂവായിരത്തോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് മാസത്തേക്ക് സർവീസ് നിർത്താനുള്ള ജി ഫോം നൽകി കൂടുതൽ ബസുകൾ സർവീസ് അവസാനിപ്പിക്കാനൊരുങ്ങുകയാണ് ബസ് ഉടമകൾ. നഷ്ടം താങ്ങാനാവാതെ വന്നതോടെയാണ് ഈ തീരുമാനം. കോഴിക്കോട് ജില്ലയിൽ മാത്രം ഇരുന്നൂറോളം ബസുകളാണ് ഇത്തരത്തിൽ സർവീസ് നിർത്തുന്നത്. 


പെർമിറ്റ് താൽക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ ആർടിഒയ്ക്ക് സ്റ്റോപ്പേജ് നൽകാനുള്ള ഒരുക്കത്തിലാണ്.


ഒരു ബസില്‍ ദിവസേന ശരാശരി 80 ലീറ്റര്‍ ഡീസല്‍ വേണ്ടിവരുമെന്നാണ് അസോസിയേഷന്റെ കണക്ക്. തൊഴിലാളികളുടെ കൂലി, സ്റ്റാന്‍ഡ് വാടക ഇനങ്ങളിലായി 9500 രൂപ ചെലവുവരും. ഇന്‍ഷുറന്‍സിനു മാത്രം ഒരുവര്‍ഷം 80,000 മുതല്‍ ഒരു ലക്ഷം രൂപവരെ നല്‍കണം. നികുതിയിനത്തില്‍ മൂന്നുമാസം കൂടുമ്പോള്‍ 29,990 രൂപയും ക്ഷേമനിധിയായി 3150 രൂപയും അടയ്ക്കണം. വരുമാനം ഈ ചെലവുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ബസ്സുടമകളുടെ പരാതി.


അതേസമയം, ഇന്ധനവിലക്കയറ്റംമൂല൦ പ്രതിസന്ധിയിലായ ബസുടമകളുടെ പ്രശ്നത്തില്‍ ഇടപെടുമെന്ന് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. 


പ്രതിസന്ധി മറികടക്കാന്‍ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നല്‍കണമെന്ന് ഉടമകളുടെ ആവശ്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചിരുന്നെങ്കിലും ഇതില്‍ അന്തിമതീരുമാനമായിട്ടില്ല. ഇന്നലെയായിരുന്നു നികുതി അടയ്ക്കാനുള്ള അവസാന തിയതി.