കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണ 42 ലക്ഷം രൂപ വിലവരുന്ന തങ്കമാണ് പിടികൂടിയത്. ഒന്നേകാല്‍ കിലോവരുന്ന തങ്കം കടത്താന്‍ ശ്രമിച്ചതില്‍ മലപ്പുറം സ്വദേശികളായ മൂന്നുപേരെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.


തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ചും കീ ചെയ്‌നുകളുമാക്കിയാണ് തങ്കം കടത്താന്‍ ശ്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം.


ഇപ്പോള്‍ കുറച്ചുനാളുകളായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണ വേട്ട തുടരുകയാണ്. നേരത്തെ ഇടയ്ക്കിടെ മാത്രമേ സ്വര്‍ണ്ണക്കടത്ത് ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഇപ്പോള്‍ കുറച്ചു ദിവസമായി ഇതൊരു സ്ഥിരം ഏര്‍പ്പാടായി മാറിയിട്ടുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചിരുന്നു.


ഡിസംബര്‍ അവസാന ആഴ്ചയില്‍ 88 ലക്ഷം രൂപ വിലവരുന്ന രണ്ടര കിലോ സ്വര്‍ണ്ണ മിശ്രിതം എയര്‍ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തിരുന്നു.


അടിവസ്ത്രത്തിലും ജീന്‍സിനുള്ളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പാലക്കാട്‌ തേന്‍കുറിശ്ശി സ്വദേശിയില്‍ നിന്നും പിടിച്ചെടുത്തത്. ഷാര്‍ജയില്‍ നിന്നുമാണ് ഇയാള്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്.


സ്വര്‍ണ്ണക്കടത്ത് നെടുമ്പാശ്ശേരിവഴി കൂടുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധനയാണ് അധികൃതര്‍ നടത്തുന്നത്.