കേന്ദ്രസർക്കാർ രാജ്യത്തോടും പുരസ്കാര ജേതാക്കളോടും മാപ്പു പറയണമെന്ന് സുധീരൻ
തിരുവനന്തപുരം: ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇന്നലെ വിഗ്യാന്‍ ഭവനില്‍ ദേശീയ പുരസ്കാര വിതരണം നടന്നത്. അവാര്‍ഡു ജേതാക്കളെ രണ്ടു തട്ടിലാക്കിയുള്ള അവാര്‍ഡു വിതരണവും ഇതാദ്യമായായിരുന്നു. ഇത് സംബന്ധിച്ച പ്രതിക്ഷേതവും പ്രതികരണവും ഇപ്പോഴും അവസാനിച്ചിട്ടില്ല.
ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങ് വിവാദമായ സംഭവത്തില്‍ കേന്ദ്രസർക്കാർ വീണിടത്തുകിടന്ന് ഉരുളുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരൻ. തെറ്റു സമ്മതിച്ച് കേന്ദ്രസർക്കാർ രാജ്യത്തോടും പുരസ്കാര ജേതാക്കളായ കലാപ്രതിഭകളോടും മാപ്പു പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ 65 വർഷമായി നിലനിന്നുവരുന്ന പാരമ്പര്യത്തില്‍നിന്നും വ്യതിചലിക്കുന്നതിന് തൃപ്തികരവും വിശ്വാസയോഗ്യവുമായ ഒരു വിശദീകരണവും നൽകാൻ കേന്ദ്ര സർക്കാരിന് ഇതേവരെ കഴിഞ്ഞിട്ടില്ല; സുധീരൻ പറഞ്ഞു.
പ്രോട്ടോക്കോൾ എന്നതു കാലങ്ങളായി അംഗീകരിക്കപ്പെട്ടു വരുന്ന നടപടിക്രമങ്ങളുടെ ലിഖിത രൂപമാണ്. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിൽ ധാരണ പിശക് വന്നാൽ നേരിട്ടുകണ്ട് പതിവ് രീതി രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ട ചുമതല കേന്ദ്ര സർക്കാരിന് ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ ഭാഗത്തുനിന്നുണ്ടായത്, സുധീരൻ കുറ്റപ്പെടുത്തി.
അതേസമയം, ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം ഒഴിവാക്കാമായിരുന്നു എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ. ആന്റണി. അഭിപ്രായപ്പെട്ടു. ഈ വിവാദം കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തിയതാണെന്നു പറഞ്ഞ ആന്റണി ദേശീയ അവാര്‍ഡുകള്‍ രാഷ്ട്രപതിക്ക് നേരിട്ട് നല്കാന് കഴിയില്ലെങ്കില്‍ അക്കാര്യം നേരത്തെ അവാര്‍ഡ് ജേതാക്കളെ മുന്കൂട്ടിഅറിയിക്കണമായിരുന്നുവെന്നും വ്യക്തമാക്കി.