കണ്ണൂര്‍: കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയ്ക്കായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് വീണ്ടും കണ്ണൂരിൽ. മൂന്നാം ദിവസമായ ഇന്ന് മുഖ്യമന്ത്രിയുടെ നാട്ടിലൂടെയാണ് അമിത്ഷാ പദയാത്ര നയിക്കുന്നത്.  


മമ്പറത്ത് നിന്നാരംഭിച്ച് പിണറായി വഴി തലശേരി വരെയാണ് അമിത്ഷാ പ്രവർത്തകർക്കൊപ്പം പദയാത്രയിൽ പങ്കെടുക്കുക. ജനരക്ഷായാത്രയെ നനഞ്ഞ പടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഇന്നത്തെ യാത്ര. സി.പി.എം ശക്തി കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന യാത്രയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പത്ത് മണിയോടെ അമിത് ഷാ കാസർഗോഡ് നിന്നും കണ്ണൂരെത്തുമെന്നാണ് ബി.ജെ.പി നേതാക്കൾ അറിയിച്ചിരിക്കുന്നത്. തലശേി പുതിയ ബസ് സ്റ്റാന്‍ഡില്‍ വൈകീട്ട് അഞ്ചിന് അദ്ദേഹം പൊതുയോഗത്തില്‍ പ്രസംഗിക്കും.  ഉദ്ഘാടന ദിവസം പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെ ഒന്‍പത് കിലോമീറ്റര്‍ ദൂരം അമിത് ഷാ യാത്രക്കൊപ്പമുണ്ടായിരുന്നു. കനത്ത സുരക്ഷയാണ് കണ്ണൂരില്‍ ഉടനീളം ഒരുക്കിയിരിക്കുന്നത്. 15 ദിവസം നീണ്ടുനില്‍ക്കുന്ന ജനരക്ഷായാത്ര 17നു തിരുവനന്തപുരത്ത് സമാപിക്കും.