തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കണമെന്ന് കെപിസിസി അധ്യക്ഷൻ (KPCC President) കെ സുധാകരൻ. മദ്യശാലകൾ തുറക്കുകയും ആരധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിലെ യുക്തി എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സുധാകരൻ പറഞ്ഞു. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങൾ ടിപിആറിന്റെ അടിസ്ഥാനത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ ഉടൻ നൽകണമെന്നും കെ സുധാകരൻ (K Sudhakaran) ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാരാന്ത്യ ലോക്ക്ഡൗൺ അപ്രായോ​ഗികമാണ്. ജനങ്ങൾ സാമ്പത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഈ സമയത്ത് മദ്യശാലകൾ മാത്രം തുറന്ന് കൊടുത്തത് അശാസ്ത്രീയമാണെന്നും കെ സുധാകരൻ പറഞ്ഞു. പൊതു ഇടങ്ങൾ തുറന്ന് നൽകുന്നതിനുള്ള സർക്കാരിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണം. വരുമാനം ഉള്ള സ്ഥാപനങ്ങൾ മാത്രം തുറന്ന് പ്രവർത്തിപ്പിക്കുക എന്നതാണ് നിലവിൽ സർക്കാരിന്റെ മാനദണ്ഡം. ജനങ്ങൾക്ക് പ്രയോജനമുള്ള മിക്ക സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണെന്നും സുധാകരൻ പറഞ്ഞു.


ALSO READ: UDF ൽ ഉൾപ്പോര്; വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിൽ മാണി സി കാപ്പന് എതിർപ്പ്


 പൊതു​ഗതാ​ഗത സംവിധാനം (Public Transport) തുറന്ന് കൊടുക്കാത്തതിൽ അടക്കം സർക്കാർ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ അപ്രായോ​ഗികമാണ്. സർക്കാർ ഉദ്യോ​ഗസ്ഥരടക്കം പൊതു​ഗതാ​ഗതത്തെ ആശ്രയിക്കുന്ന സാഹചര്യത്തിൽ പൊതു​ഗതാ​ഗതം പരിമിതപ്പെടുത്തുന്നത് ഫലത്തിൽ അശാസ്ത്രീയവും വിപരീതഫലം സൃഷ്ടിക്കുന്നതുമാണ്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൂടുതൽ പേർക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമാണ് സർക്കാർ ഒരുക്കേണ്ടതെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടു.


കേരളത്തിനേക്കാള്‍ ടിപിആറും കൊവിഡ് കേസുകളും ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ സാധാരണ ജനജീവിതത്തിലേക്ക് മടങ്ങി. എന്നാല്‍ കേരളം ഇപ്പോഴും കനത്ത കൊവിഡ് ഭീതിയിലാണ്. വാരാന്ത്യ ലോക്ഡൗണ്‍ പോലെയുള്ള സാമാന്യ ബോധ്യത്തിന് നിരക്കാത്ത മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണം. വെള്ളിയാഴ്ചകളില്‍ കനത്ത തിക്കും തിരക്ക് സൃഷ്ടിച്ച് സൂപ്പര്‍ സ്‌പ്രെഡിന് വഴിയൊരുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ടിപിആര്‍  കൂടുന്നതിനനുസരിച്ച് ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും നീട്ടുകയും ചെയ്യുക എന്നതിലുപരിയായി ഒരു ദീര്‍ഘവീക്ഷണവും സര്‍ക്കാരിനില്ല. മൂന്നാം തരംഗത്തെ (Covid Third Wave) നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പ്രഖ്യാപനങ്ങളില്‍ മാത്രമേയുള്ളൂവെന്നും സുധാകരൻ വിമർശിച്ചു.


ALSO READ: Forest robbery case: ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ


മിക്ക രാജ്യങ്ങളും  ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിച്ച് നിലവിലെ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങള്‍ ജനങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ്. പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാര്‍ ഇരകളെ സൃഷ്ടിക്കുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ട്. അശാസ്ത്രീയ സമീപനങ്ങളിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടികളില്‍ നിന്ന് സര്‍ക്കാര്‍  പിന്തിരിഞ്ഞ് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.


ആരാധനാലയങ്ങൾ തുറക്കാത്തതിനെതിരെ മുസ്ലിം ലീ​ഗും രംഗത്തെത്തി. മദ്യശാലകൾ തുറന്നിട്ടും ആരാധനാലയങ്ങൾ തുറക്കാത്തത് പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീ​ഗ് വ്യക്തമാക്കി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഇടി മുഹമ്മദ് ബഷീർ എംപി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.