കോഴിക്കോട്: വിവാദ വിഷയങ്ങളൊന്നും പരാമര്‍ശിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രത യാത്രയക്ക് കോഴിക്കോട് സമാപനം.  കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ചായിരുന്നു കേടിയേരിയുടെ മുതലക്കുളത്തെ സമാപന പ്രസംഗം.


ജനജാഗ്രതാ യാത്രയില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച  വാഹനത്തിന്‍റെ ഉടമയ്‌ക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വിവാദവിഷയങ്ങളൊന്നും പരാമര്‍ശിക്കാതെയായിരുന്നു പ്രവര്‍ത്തകരുടെ മുന്നില്‍ കോടിയേരിയുടെ പ്രസംഗം. മുതലക്കുളത്ത് തിങ്ങിക്കൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപണങ്ങളെക്കുറിച്ച് കോടിയേരി എന്തു പറയുമെന്നായിരുന്നു ഉറ്റു നോക്കിയത് എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ കോടിയേരി പ്രതിരോധിക്കാന്‍ പോലും തയ്യാറായില്ല. പതിവ് വിഷയങ്ങളിലൂന്നി അരമണിക്കൂറോളം അദ്ദേഹം പ്രസംഗിച്ചു. ദേശീയ വിഷയങ്ങളിലടക്കം ബിജെപിയെ കടന്നാക്രമിച്ച കോടിയേരി സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളെ കുറിച്ചും വാചാലനായി. മന്ത്രി തോമസ് ചാണ്ടി പിവി അന്‍വര്‍ എം എല്‍ എ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന നിയമ ലഘനങ്ങളിലും കോടിയേരി മൗനം പാലിച്ചു.  പി.വി അന്‍വര്‍ എംഎല്‍എ തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കുന്ന തരത്തില്‍ സ്വത്ത് വിവരങ്ങള്‍ നല്‍കിയതിനുള്ള തെളിവുകള്‍ പുറത്തുവന്നെങ്കിലും അതൊന്നും പരാമര്‍ശിക്കാതെയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ സമാപന പ്രസംഗം.