കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം 2018 സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മാണ പ്രവൃത്തികളും വിമാനത്താവളത്തിലേക്കുള്ള റോഡ് നവീകരണവും അവലോകനം ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

25 മീറ്റര്‍ വീതിയുള്ള നാലുവരിപ്പാതകളാക്കി റോഡുകള്‍ വികസിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. വിമാനത്താവളത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലാണ്. ഡിസംബര്‍ അവസാനത്തോടു കൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂര്‍ത്തിയാകും. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേയും ഡിജിസിഎയുടേയും അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ എംഡി പി ബാലകിരണ്‍ പറഞ്ഞു.13 രാജ്യാന്തര സര്‍വീസുകളടക്കം 20 പേര്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്കുള്ള ആറ് പ്രധാന റോഡുകളുടെ വികസനം വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. തലശ്ശേരി കൊടുവള്ളി ഗേറ്റ്-മമ്പറം-എയര്‍പോര്‍ട്ട് റോഡ്-24.50 കിലോമീറ്റര്‍, കുറ്റ്യാടി-പെരിങ്ങത്തൂര്‍-പാനൂര്‍-മട്ടന്നൂര്‍ റോഡ്-52.20 കിലോ മീറ്റര്‍, മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ്-63.5 കിലോ മീറ്റര്‍, കൂട്ടുപുഴ പാലം-ഇരിട്ടി-മട്ടന്നൂര്‍ വായന്തോട് റോഡ്- 32 കിലോ മീറ്റര്‍, തളിപ്പറമ്പ്-നാണിച്ചേരി പാലം-മയ്യില്‍-ചാലോട് റോഡ്-27.2 കിലോ മീറ്റര്‍, മെലെ ചൊവ്വ-ചാലോട്-വായന്തോട്-എയര്‍പോര്‍ട്ട് റോഡ്-26.30 കിലോ മീറ്റര്‍ എന്നിവയാണ് വികസിപ്പിക്കുന്ന റോഡുകള്‍. വയനാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകള്‍ക്ക് പുറമേ കൂര്‍ഗുമായി ബന്ധിപ്പിക്കുന്ന റോഡുകളും വികസിപ്പിക്കും.