മത്സ്യത്തൊഴിലാളികള്‍ വീണ്ടും കടലിലേക്ക്....
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ചു.
നീണ്ടകര: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന 52 ദിവസത്തെ ട്രോളിംഗ് നിരോധനം അവസാനിച്ചു.
നീണ്ടകര പാലത്തിന്റെ തൂണുകളില്‍ ബന്ധിപ്പിച്ചിട്ടുള്ള ചങ്ങലയുടെ പൂട്ട് തുറന്ന് വിസില്‍ മുഴങ്ങിയതോടെ ട്രോളിംഗ് നിരോധനം അവസാനിച്ച് 1330 ഓളം ബോട്ടുകള്‍ കൊല്ലത്തുനിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടു.
അതേസമയം, കൊല്ലം ശക്തികുളങ്ങര തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. തുറമുഖത്ത് പ്രവേശിക്കുന്നതിന് മത്സ്യത്തൊഴിലാളികളില്‍ നിന്നും ചുങ്കം പിരിക്കുന്നത് ഓഗസ്റ്റ് 9 വരെ നീട്ടിവച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
മുന്‍പ് സന്ദര്‍ശകര്‍ക്ക് മാത്രം ഏര്‍പ്പെടുത്തിയിരുന്ന ചുങ്കം മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മത്സ്യത്തൊഴിലാളികളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ചുങ്കപ്പിരിവ് നീട്ടിവെക്കാനുള്ള തീരുമാനം തുറമുഖ വകുപ്പ് കൈക്കൊണ്ടത്. കൂടാതെ മത്സ്യത്തൊഴിലാളികളുമായി തുറമുഖ വകുപ്പ് ചര്‍ച്ച നടത്തും.
ഓരോ തവണ തുറമുഖത്ത് പ്രവേശിക്കുമ്പോഴും പണം നല്‍കണമെന്നായിരുന്നു തുറമുഖ വകുപ്പിന്‍റെ ഉത്തരവ്. എന്നാല്‍ ഓരോതവണയും പണം ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ വാദം. നേരത്തെ വാഹനങ്ങള്‍ക്ക് പാസ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇപ്പോള്‍ തൊഴിലാളികളില്‍നിന്നും പണം ഈടാക്കുകയാണെന്നാണ് ഇവരുടെ ആരോപണം.
തുറമുഖത്ത് പ്രവേശിക്കാന്‍ ഒരു ലോറിക്ക് 80 രൂപയാണ് ഈടാക്കുന്നത്. മിനി ലോറിക്ക് 55 രൂപയും സൈക്കിളിന് 10 രൂപയും മോട്ടോര്‍സൈക്കിളിന് 15 രൂപയും കാല്‍നടയാത്രക്കാരില്‍നിന്ന് അഞ്ചുരൂപയുമാണ് ഈടാക്കുന്നത്.
ഇത്രയും ദിവസം തൊഴില്‍ ഇല്ലാതിരുന്ന മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം തുറമുഖ വകുപ്പ് ഏര്‍പ്പെടുത്തിയ ചുങ്കം ന്യായീകരിക്കാനാവുന്നതായിരുന്നില്ല.