കെ. സുരേന്ദ്രന് അങ്കത്തട്ടില്‍, കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി പത്തനംതിട്ട
പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ ബിജെപിക്കുവേണ്ടി കെ സുരേന്ദ്രൻ എത്തുന്നു!!
തിരുവനന്തപുരം: പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ ബിജെപിക്കുവേണ്ടി കെ സുരേന്ദ്രൻ എത്തുന്നു!!
ബിജെപിയില്‍ ഏറ്റവുമധികം തര്‍ക്കം നിലനിന്ന പത്തനംതിട്ട സീറ്റിന്‍റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ സമയോചിതമായ ഇടപെടലാണ് പ്രശ്‌നപരിഹാരമുണ്ടക്കിയത്.
ശബരിമല വിഷയം ബിജെപിയ്ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്ന പത്തനംതിട്ടയില്‍ മത്സരിക്കാന്‍ 4 നേതാക്കളായിരുന്നു മുന്‍പന്തിയില്‍ നിന്നിരുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി. എസ്. ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം.ടി രേമേശ്, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരായിരുന്നു പത്തനംതിട്ട സീറ്റിനുവേണ്ടി ആവശ്യമുന്നയിച്ചിരുന്നത്.
എന്നാല്‍ പട്ടിക പരിഗണിച്ച ആദ്യഘട്ടത്തില്‍ത്തന്നെ എം.ടി രമേശിന്‍റെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെയും പേരുകള്‍ തള്ളിപ്പോയിരുന്നു. പത്തനംതിട്ടയില്‍ എന്‍എസ്എസിന്‍റെയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‍റെയും പിന്തുണ ലഭിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് പിള്ളയെ അനുകൂലിക്കുന്നവര്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചത്. ഒപ്പം ശബരിമല വിഷയത്തില്‍ വിഷയത്തില്‍ സജീവമായ ഇടപടലുകള്‍ നടത്തിയ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് ആവശ്യവും ശക്തമായി ഉയര്‍ന്നു. ഈയവസരത്തില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ശ്രീധരന്‍പിള്ള സ്ഥാനാര്‍ഥിയാവുമെന്ന്‍ റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.
എന്നാല്‍, കെ. സുരേന്ദ്രന് പത്തനതിട്ട സീറ്റ് നല്‍കണമെന്ന് ബിജെപിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുകയും ആര്‍എസ്എസ് അതിനായി ഉറച്ച നിലപാടെടുക്കുകയും ചെയ്തതോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം അനിശ്ചിതത്വത്തിലായത്. അതോടെ ശ്രീധരന്‍പിള്ള മത്സരിക്കേണ്ടെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. സുരേന്ദ്രന് സീറ്റ് നല്‍കിയില്ലെങ്കില്‍ പത്തനംതിട്ടയില്‍ ബിജെപിയില്‍ ഒരു വിഭാഗത്തിന്‍റെ വോട്ട് ലഭിക്കില്ലെന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കേന്ദ്രനേതൃത്വം ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്.
അതേസമയം, പത്തനംതിട്ടയില്‍ ഇക്കുറി തീപാറും പോരാട്ടം പ്രതീക്ഷിക്കാം. മുഖ്യ പാര്‍ട്ടികളായ എല്‍.ഡി.എഫ്, യു.ഡി.എഫ്, ശക്തരായ സ്ഥാനാര്‍ഥികളെ ഇതിനോടകം രംഗത്ത് ഇറക്കിയിട്ടുണ്ട്. വീണ ജോര്‍ജ്ജ്, ആന്‍റോ ആന്‍റണി, എന്നിവര്‍ ഇതിനോടകം പ്രചാരണ രംഗത്ത് സജീവമാണ്. ഒപ്പം ജനപക്ഷം സ്ഥാനാര്‍ഥി പി.സി. ജോര്‍ജ്ജും ഒട്ടും പിന്നിലല്ല. അവസാനമെങ്കിലും കരുത്ത് തെളിയിക്കാന്‍ കെ സുരേന്ദ്രനുമെത്തുകയാണ്.
ഇക്കുറി പത്തനംതിട്ട മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി എംഎല്‍എയായ വീണ ജോര്‍ജ്ജിനെ കളത്തിലിറക്കിയത്. വീണയെ വിജയിപ്പിക്കുന്നതിനായി പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയാണ്. പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന്‍റെ തിരഞ്ഞെടുപ്പു ചുമതല മുഖ്യമന്ത്രി പിണറായി വിജയനാണ്.
എന്നാല്‍ മണ്ഡലം നിലനിര്‍ത്തി മറുപടി കൊടുക്കേണ്ടത് യുഡിഎഫിന്‍റെ അഭിമാന പ്രശ്‌നമാണ്. ഇതിനിടയില്‍ ശബരിമല വോട്ടാകുമെന്ന പ്രതീക്ഷയില്‍ കെ സുരേന്ദ്രനും, പത്തനംതിട്ടയെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ പി സി ജോര്‍ജ്ജും എത്തുകയാണ്...
എന്തായാലും തിരഞ്ഞെടുപ്പ് ഗോദ ഒരുങ്ങി, യോദ്ധാക്കളും തയ്യാര്‍... മണ്ഡലം തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്.....