സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇന്ന് മുതൽ മലയാളം നിര്‍ബന്ധം
എല്ലാ സർക്കാർ വകുപ്പുകളിലും അർധസർക്കാർ- പൊതുമേഖലാ-സ്വയംഭരണ- സഹകരണ സ്ഥാപനങ്ങളിലും ഓഫീസ് നടപടികൾക്ക് ഇന്നു മുതൽ മലയാളം നിർബന്ധമാക്കി സർക്കാർ ഉത്തരവ്. സർക്കുലറുകൾ, കത്തിടപാടുകൾ, ഫയൽ നടപടികൾ, റിപ്പോർട്ടുകൾ, സർക്കാർ ഉത്തരവുകൾ എന്നിവയെല്ലാം ഇനി മലയാളത്തിലായിരിക്കണം.
തിരുവനന്തപുരം: എല്ലാ സർക്കാർ വകുപ്പുകളിലും അർധസർക്കാർ- പൊതുമേഖലാ-സ്വയംഭരണ- സഹകരണ സ്ഥാപനങ്ങളിലും ഓഫീസ് നടപടികൾക്ക് ഇന്നു മുതൽ മലയാളം നിർബന്ധമാക്കി സർക്കാർ ഉത്തരവ്. സർക്കുലറുകൾ, കത്തിടപാടുകൾ, ഫയൽ നടപടികൾ, റിപ്പോർട്ടുകൾ, സർക്കാർ ഉത്തരവുകൾ എന്നിവയെല്ലാം ഇനി മലയാളത്തിലായിരിക്കണം.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്കെല്ലാം നിയമം ബാധകം. ഉത്തരവുകളും സര്‍ക്കുലറുകളും കത്തുകളും മലയാളത്തില്‍ തന്നെ വേണം. ഓഫീസ് ബോര്‍ഡുകള്‍, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ ബോര്‍ഡുകളില്‍ മലയാളത്തിലും ഇംഗ്ലീഷിലും തുല്യ വലുപ്പത്തില്‍ പ്രദര്‍ശിപ്പിക്കണം.
ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഓദ്യോഗികപദവിയും അടങ്ങുന്ന തസ്തികമുദ്രകളും മാതൃഭാഷയിൽ തന്നെയാകണം. പുതിയ മാറ്റം മൂന്നു മാസത്തിലൊരിക്കൽ അവലോകനം ചെയ്യണം. വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടി വരും.
എന്നാല്‍ മലയാളം നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ ചില സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, മറ്റു സംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഭാഷാ ന്യൂനപക്ഷങ്ങളുമായുള്ള കത്തിടപാടുകളും ഇംഗ്ലീഷിലാകാം എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.