കൊച്ചി: മരട് ഫ്‌ളാറ്റ് വിവാദത്തില്‍ സര്‍വ്വകക്ഷിയോഗം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഫ്ലാറ്റ് ഒഴിപ്പിക്കുന്ന നടപടികളുമായി നഗരസഭ‍ മുന്നോട്ട് പോകുന്നതിനിടയില്‍ ഇന്നത്തെ സര്‍വ്വകക്ഷിയോഗത്തിന്‍റെ തീരുമാനം നിര്‍ണ്ണായകമാണ്
 
അനധികൃതമായി കെട്ടിയുയര്‍ത്തിയ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.


ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കുമ്പോഴും പരിഹാരമാര്‍ഗം എന്ത് എന്നത് സംബന്ധിച്ച ഇപ്പോഴും അവ്യക്തതകള്‍ തുടരുകയാണ്. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരൂ എങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.


നിയമത്തില്‍ പിഴവുകളുണ്ടെങ്കില്‍ പരിഹാരമാര്‍ഗം കണ്ടെത്തുമെന്ന് സി.പി.എം സംസ്ഥാന. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. ഒഴിഞ്ഞു പോകുമ്പോള്‍ ഒറ്റയ്ക്കാവില്ലെന്ന് കോടിയേരി പറയുക വഴി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന സൂചനയാണ് നല്‍കുന്നത്.


നിയമപരമായി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ അറിയിച്ച പശ്ചാത്തലത്തില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന എതെങ്കിലും തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.


എന്നാല്‍, ഫ്‌ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഫ്‌ളാറ്റുകള്‍ നിയമാനുസൃതമായി നിലവിലെ ഉടമകള്‍ക്ക് വിറ്റതാണെന്നും അവകാശപ്പെട്ട് ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾ ഉടമകളെ കൈയിഴിഞ്ഞിരുന്നു.
വിവാദവുമായി ബന്ധപ്പെട്ട് നഗരസഭ ഫ്‌ളാറ്റ് നിര്‍മ്മാതാക്കൾക്ക് നോട്ടീസയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഫ്‌ളാറ്റ് വിഷയത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് നിര്‍മ്മാതാക്കൾ നഗരസഭയെ അറിയിച്ചിരിക്കുന്നത്. കൂടാതെ, പദ്ധതിയുമായി യതൊരു ബന്ധവുമില്ലെന്നും നിര്‍മ്മാതാക്കൾ നഗരസഭാ സെക്രട്ടറിക്കു നല്‍കിയ കത്തില്‍ വ്യക്തമാക്കി.


350ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് കേരളത്തിലെ 17 എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. മനുഷ്യത്വപരമായ സമീപനം മരട് വിഷയത്തില്‍ വേണമെന്നും എംപിമാര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. 


തീരദേശനിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.


നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 20ന് മുമ്പ് ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്.