മേയര്‍ ആക്രമിക്കപ്പെട്ട സംഭവം: ആര്‍എസ്എസ് പ്രവര്ത്തകന് റിമാന്‍ഡില്‍
തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിനിടെ മേയറെ ആക്രമിച്ചതിന് അറസ്റ്റിലായ ആനന്ദിനെ അടുത്ത മാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിനിടെ മേയറെ ആക്രമിച്ചതിന് അറസ്റ്റിലായ ആനന്ദിനെ അടുത്ത മാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തു.
ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനേത്തുടർന്നാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ മേയർ വി.കെ.പ്രശാന്തിന് പരിക്കേല്‍ക്കുകയായിരുന്നു. മേയറെ നിലത്തിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. സിപിഎം - ബിജെപി അംഗങ്ങൾ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയിലാണ് മേയർക്ക് പരിക്കേറ്റത്. മേയറെ നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അതേസമയം, സര്‍ക്കാരിന് മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു. മേയറെ ആക്രമിച്ചു എന്നത് പച്ചനുണയെന്നും വധശ്രമത്തിന് കേസെടുക്കാന്‍ ഒന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തിരുവനന്തപുരത്ത് സംഭവിച്ച സംഘർഷം സ്വാഭാവികമായി ഉണ്ടായതാണ്. ബിജെപി കൗണ്‍സിലര്‍മാരെയും പ്രവര്‍ത്തകരെയും കള്ളകേസില്‍ കുടുക്കി ജയിലഴിക്കുള്ളിലാക്കാനാണ് ശ്രമമെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൗണ്‍സില്‍ യോഗത്തിനിടെ ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭാ യോഗത്തില്‍ തര്‍ക്കവും തുടര്‍ന്ന് സംഘര്‍ഷവും ഉടലെടുത്തത്.