കൊച്ചി: പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപയാണോയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ഏറണാകുളത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ തുറന്നു. കോഴിക്കോട്, തൃശൂര്‍, കളമശ്ശേരി മെഡിക്കല്‍ കോളേജുകളിലാണ് മുന്‍ കരുതലിനായി പ്രത്യേക വാര്‍ഡുകള്‍ തുറന്നത്.


അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പരിചയമുള്ള ഡോക്ടര്‍മാര്‍ അടങ്ങിയ ആറംഗസംഘം കോഴിക്കോട്ട് നിന്ന് കൊച്ചിയിലെത്തുന്നുണ്ട്. 
കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഉന്നതതലയോഗം ചേരുകയാണ്. എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസിലാണ് യോഗം ചേരുന്നത്.


ആരോഗ്യമന്ത്രിയും കൊച്ചിയിലെത്തും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെ.കെ ശൈലജ കൊച്ചിയിലേക്ക് എത്തുന്നത്. ആരോഗ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.


കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനമായിട്ടുണ്ട്. കണ്‍ട്രോള്‍ റൂം സജ്ജമാക്കുന്നത് എറണാകുളം കലക്ട്രേറ്റിലാണ്. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഗോബ്രഗഡെ പറഞ്ഞു. 


നിപാ രോഗത്തിന് ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വേണ്ട എല്ലാ മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. കോഴിക്കോട് രോഗബാധ ഉണ്ടായ സമയത്ത് ഓസ്ട്രേലിയയില്‍ നിന്ന് എത്തിച്ച മരുന്നുകള്‍ ഇപ്പോഴും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്.


നിപാ ബാധയുണ്ടെങ്കില്‍ അതിന് വേണ്ട എല്ലാ മരുന്നുകളും തയ്യാറാണെന്നും ആവശ്യമാണെങ്കില്‍ യുവാവ് കോഴ്സിനായി പോയ തൃശ്ശൂരിലേക്കും യുവാവ് പഠിച്ചിരുന്ന തൊടുപുഴയിലെ കോളേജിലേക്കും മരുന്നുകള്‍ എത്തിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എറണാകുളത്ത് പറവൂരില്‍ യുവാവിന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.


അതേസമയം നിപാ ബാധ സംശയിക്കുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില സ്റ്റേബിള്‍ ആണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് വിവരം.