നിപാ വൈറസ്: കോഴിക്കോട് ജില്ലാകോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് കളക്ടർ
ജില്ലാ കോടതി സീനിയർ സൂപ്രണ്ടായിരുന്ന മധുസൂദനൻ നിപാ ബാധിച്ച് മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ബാർ അസോസിയേഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കോഴിക്കോട്: നിപാ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെ തുടര്‍ന്ന് കോഴിക്കോട് ജില്ലാകോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് നിര്‍ദ്ദേശം. അടുത്ത 10 ദിവസത്തേക്ക് കോടതിയുടെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് കാണിച്ചാണ് ജില്ലാ കലക്ടർ യു.വി.ജോസ് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ജില്ലാ കോടതി സീനിയർ സൂപ്രണ്ടായിരുന്ന മധുസൂദനൻ നിപാ ബാധിച്ച് മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്ന് ബാർ അസോസിയേഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി രജിസ്ട്രാർക്കാണ് ബാർ അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കലക്ടറോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു.
ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോടും ജീവനക്കാരോടും ജോലിയില്‍ നിന്ന് മാറിനില്‍ക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരോടും നഴ്‌സിങ്ങ് ജീവനക്കാരോടുമാണ് ഒരാഴ്ച അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത്. ആശുപത്രിയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ഒ.പി തടസ്സപ്പെടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഡോക്ടർ പനി ബാധിച്ച് ചികിത്സ തേടിയ സാഹചര്യത്തിലാണ് ജീവനക്കാർക്ക് അവധി നൽകിയതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നിപാ വൈറസ് ബാധിച്ച് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന രണ്ട് പേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. നിപാ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.
നിപാ വൈറസ് നിയന്ത്രണ വിധേയമെന്ന പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിച്ചത്. ഒടുവില്‍ മരിച്ച കോട്ടൂര്‍ പൂനത്ത് സ്വദേശി റാസിന് വൈറസ് ബാധയേറ്റത് വൈറസ് ബാധയുടെ രണ്ടാം ഘട്ടമാണെന്നാണ് ആരോഗ്യ വകുപ്പ് കരുതുന്നത്.
ഇതുവരെ വൈറസ് ബാധ കണ്ടെത്തിയവരെല്ലാം തന്നെ ചങ്ങരോട്ട് വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ കുടുംബവുമായി ബന്ധമുള്ളവരോ ഈ കുടുംബം ചികിത്സ തേടിയ പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ വന്നിരുന്നവരോ ആയിരുന്നു. എന്നാല്‍ റാസിന് വൈറസ് ബാധയേറ്റത് ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണ്. ഈ സാഹചര്യത്തിലാണ് ഈ ആശുപത്രിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്.