ഓഖി ദുരന്തം: രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
ഓഖി ചുഴലിക്കാറ്റ് വരുത്തിവെച്ച ദുരന്തത്തിന് രണ്ടാഴ്ച പിന്നിടുമ്പോഴും കൂടുതല്‍ മൃതശരീരങ്ങളാണ് കണ്ടെത്തുന്നത്. കോഴിക്കോട് ബേപ്പൂര്‍ പുറം കടലില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. ഇവ മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല.
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റ് വരുത്തിവെച്ച ദുരന്തത്തിന് രണ്ടാഴ്ച പിന്നിടുമ്പോഴും കൂടുതല്‍ മൃതശരീരങ്ങളാണ് കണ്ടെത്തുന്നത്. കോഴിക്കോട് ബേപ്പൂര്‍ പുറം കടലില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയത്. ഇവ മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല.
ഇതോടെ മരിച്ചവരുടെ എണ്ണം റവന്യൂ വകുപ്പിന്‍റെ രേഖകള്‍ പ്രകാരം എഴുപത്താറായി.
എന്നാല്‍ ഓഖി ദുരന്തത്തില്‍ കാണാതായവരുടേയും മരണപ്പെട്ടവരുടെയും കണക്കുകളിലുള്ള അന്തരം വളരെ വലുതാണ്.
177 പേരെ കണ്ടെത്താനുണ്ടെന്ന്‍ പൊലീസ് എഫ്ഐആർ നേരത്തെ തയാറാക്കിയിരുന്നു. എന്നാല്‍ 105 പേരെ മാത്രമാണ് കാണാതായതെന്ന്‍ റവന്യുവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഫിഷറീസ് വകുപ്പും റവന്യൂ വകുപ്പും പൊലീസും വ്യത്യസ്ഥ റിപ്പോര്‍ട്ടുകളാണ് നല്‍കുന്നത്. ഫിഷറീസ് വകുപ്പിന്‍റെ കണക്കനുസരിച്ചു ചെറുബോട്ടുകളിൽ പോയ 94 പേരെയും താങ്ങൽവള്ളങ്ങളിൽ പോയ 13 പേരെയും വലിയ ബോട്ടുകളിൽ പോയ 29 പേരെയും കണ്ടെത്തിയിട്ടില്ല.
ഇപ്രകാരമാണെങ്കില്‍ കണ്ടെത്താനുള്ളത് 177 മൽസ്യത്തൊഴിലാളികളെയാണ്. വലിയ ബോട്ടുകളിൽ പോയ 17 മലയാളികളടക്കം 204 പേർ തിരിച്ചെത്താനുണ്ടെങ്കിലും അപകട സാധ്യതയില്ലെന്ന വിലയിരുത്തലിൽ ഇവരെ കാണാതായവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും കാണാതായവരുടെ ആശ്രിതരെ കുഴയ്ക്കുന്നുണ്ട്.