കൊച്ചി: എറണാകുളം മഹാരാജാസ് കോളെജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. നെട്ടൂര്‍ സ്വദേശി അബ്ദുല്‍ നസീര്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ 18 പേര്‍ അറസ്റ്റിലായി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊലയാളി സംഘത്തില്‍ നസീര്‍ ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കി. അതേസമയം, കേസിലെ രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു. ഇരുപത്തിരണ്ടാം പ്രതി അനൂബ്, ഇരുപത്തിമൂന്നാം പ്രതി ഫസല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.


അഭിമന്യു കൊല്ലപ്പെട്ടിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും അഭിമന്യുവിനെ കൊലപ്പെടുത്തിയതാരെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല. അഭിമന്യു വധ കേസില്‍ മുഖ്യ പ്രതിയെന്ന് പൊലിസ് പറഞ്ഞിരുന്ന ക്യാമ്പസ് ഫ്രണ്ട് നേതാവ് മുഹമ്മദ് റിഫയ്ക്ക് സംഭവം ആസൂത്രണം ചെയ്തതില്‍ മുഖ്യ പങ്കുണ്ടെന്നാണ് പൊലീസ് സമര്‍പ്പിച്ച് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍പറയുന്നത്. 


ഗൂഡാലോചനയില്‍ പങ്കെടുത്ത പ്രതി കൃത്യം നിര്‍വഹിച്ച മറ്റ് പ്രതികളെ രക്ഷപെടാന്‍ സഹായിച്ചു. മുഹമ്മദ് റിഫയെ കേസില്‍ 26 മത്തെ പ്രതിയാക്കിയാണ് ചേര്‍ത്തിട്ടുള്ളത്. നിലവില്‍ 26 പേരെയാണ് പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 17 പേരെയാണ് നേരത്തെ പിടികൂടിയിരുന്നത്. 6 പേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.


കൊലപാതകത്തില്‍ പങ്കെടുത്ത 9 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ബാക്കിയുള്ളവര്‍ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്. ആറാമത്തെ പ്രതി സനീഷാണ് കത്തിയുമായി എത്തിയതെങ്കിലും അഭിമന്യുവിനെയും അര്‍ജ്ജുനെയും കുത്തിയതാരാണെന്ന് പൊലീസ് വ്യക്തതമാക്കുന്നില്ല. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കാനുണ്ടന്നും മുഹമ്മദ് റിഫയുടെ റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്.