ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി വിശ്വാസികള്‍
കന്യാസ്ത്രീ പീഡന പരാതിയില്‍ ജാമ്യം ലഭിച്ച ഫ്രാങ്കോ മുളയ്ക്കലിന് പ്രാർത്ഥനാനിര്‍ഭരമായ പിന്തുണയോടെ വിശ്വാസികള്‍. പാലാ സബ് ജയിലിന് മുന്നില്‍ നിരവധി വിശ്വാസികളാണ് എത്തിയിരിക്കുന്നത്. കന്യാസ്ത്രീകള്‍ അടക്കം ഒരു സംഘമാളുകള്‍ പാലാ സബ് ജയിലിന് മുന്നിൽ മുട്ടുകുത്തിനിന്നാണ് പ്രാര്‍ത്ഥന. ഇതുമൂലം ജയിലിന് മുന്നിലെ റോഡിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
പാലാ: കന്യാസ്ത്രീ പീഡന പരാതിയില്‍ ജാമ്യം ലഭിച്ച ഫ്രാങ്കോ മുളയ്ക്കലിന് പ്രാർത്ഥനാനിര്‍ഭരമായ പിന്തുണയോടെ വിശ്വാസികള്‍. പാലാ സബ് ജയിലിന് മുന്നില്‍ നിരവധി വിശ്വാസികളാണ് എത്തിയിരിക്കുന്നത്. കന്യാസ്ത്രീകള്‍ അടക്കം ഒരു സംഘമാളുകള്‍ പാലാ സബ് ജയിലിന് മുന്നിൽ മുട്ടുകുത്തിനിന്നാണ് പ്രാര്‍ത്ഥന. ഇതുമൂലം ജയിലിന് മുന്നിലെ റോഡിലെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
നാല് മുഖ്യ ഉപാധികളോടെ ഇന്നലെയാണ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഉത്തരവ് കിട്ടാന്‍ വൈകിയതിനാല്‍ ഇന്നലെ പാലാ മജിസ്ട്രേട്ടിന് റിലീസിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കാന്‍ കഴിഞ്ഞില്ല. ജയിൽ പ്രവൃത്തി സമയത്ത് തന്നെ സൂപ്രണ്ടിന് ഹൈക്കോടതി ഉത്തരവിന്‍റെ പകർപ്പ് ലഭിച്ചില്ല. വൈകിട്ട് ഏഴ് മണിക്ക് ശേഷം ജയിൽ ചട്ടം അനുസരിച്ച് വിടുതൽ ഉത്തരവ് പരിഗണിക്കാനും കഴിയില്ലായിരുന്നു. അതിനാലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്നലെ പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നത്.
ജാമ്യം നല്‍കുന്നതിന് മുന്നോടിയായി നാല് ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടി വച്ചത്. ഒന്നാമതായി പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, കേരളത്തില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം തുടങ്ങിയവയാണ് നിബന്ധനകള്‍.
നേരത്തെ കന്യാസ്ത്രീയുടെ രഹസ്യമൊഴി എടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിഷപ്പിന് ജാമ്യം നിഷേധിച്ചത്. ഇപ്പോള്‍ അന്വേഷണം ഏതാണ്ട് പൂര്‍ണമായിട്ടുണ്ട്. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തിരുന്നു. പ്രതികളെ സ്വാധീനിക്കുമെന്നും കേസില്‍ തിരിമറി നടക്കുമെന്നുമായിരുന്നു പൊലീസിന്‍റെ വാദം.
കേസുമായി ബന്ധപ്പെട്ട് അറെസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞ 25 ദിവസമായി പാലാ സബ്ജയിലില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് കോടതി അദ്ദേഹത്തെ ജയിലില്‍ അയച്ചത്.