കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി സാജന്‍റെ പാര്‍ത്ഥ കണവന്‍ഷന്‍ സെന്ററിന് അനുമതി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്‍വന്‍ഷന്‍ സെന്ററിലെ ചട്ടലംഘനങ്ങള്‍ പരിഹരിച്ചെന്നു നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തിയാല്‍ അനുമതി നല്‍കാമെന്നാണ് നിര്‍ദ്ദേശം. തദ്ദേശമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തനാനുമതി സംബന്ധിച്ച് സെക്രട്ടറി പരിശോധന നടത്തിയത്. 


നാലു പിഴവുകളാണ് ചീഫ് ടൗണ്‍ പ്ലാനറുടെ നേതൃത്ത്വത്തിലുള്ള സംഘം കണ്ടെത്തിയത്. ഇതില്‍ മൂന്നു പോരായ്മകള്‍ ഇതിനോടകം പരിഹരിച്ചിട്ടുണ്ട്. ഇനി അവശേഷിക്കുന്നത് കണ്‍വെന്‍ഷന്‍ സെന്റിന് പുറത്ത് തുറസ്സായ സ്ഥലത്ത് ജലസംഭരണി സ്ഥാപിച്ചതാണ്. ഇക്കാര്യത്തില്‍ ഇളവ് തേടിക്കൊണ്ട് മന്ത്രി എസി മൊയ്ദീന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 


ഇതു കൂടി ലഭിച്ചു കഴിഞ്ഞാല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുതുക്കിയ പ്ലാന്‍ സമര്‍പ്പിക്കാം. പിഴവുകള്‍ പരിഹരിച്ചു എന്നു കണ്ടെത്തുന്നതിന്‍റെ അടിസ്ഥാനത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാം എന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.


ജൂണ്‍ 18 നാണ് ബക്കളത്തെ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്തത്. ആന്തൂര്‍ നഗരസഭാ പരിധിയില്‍ 15 കോടി രൂപ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിന്‍റെ മനോവിഷമത്തിലാണ് സാജന്‍ ആത്മഹത്യ ചെയ്തത്. 


നൈജീരിയയില്‍ ജോലി ചെയ്തിരുന്ന സാജന്‍ മൂന്ന് വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കണ്‍വന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മാണം തുടങ്ങിയത്.