തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ കാലത്തും ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നത് പാര്‍ട്ടി വേദികളില്‍ തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണെന്നും ആ സമയത്ത് കേരളത്തില്‍ നടന്ന റാലികള്‍ അഭിസംബോധന ചെയ്ത് സംസാരിച്ച ആളായിരുന്നു താനെന്നും വിശ്വാസികള്‍ കൂടി അണിനിരന്ന പാര്‍ട്ടിയാണ് തങ്ങളുടെതെന്നും മുഖ്യമന്ത്രി പറഞ്ഞു.


എന്നാല്‍ ഈ വിശ്വാസത്തിന്‍റെ പേരില്‍ ചിലര്‍ ഞങ്ങളെ വിശ്വാസികള്‍ക്ക് എതിരായി തിരിയുന്നവരായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ആ പ്രചരണം ഉയര്‍ന്നുവരുകയും അതിനെ വേണ്ട രീതിയില്‍ നേരിടാത്തതുമാണ് തിരഞ്ഞെടുപ്പില്‍ പരാജയം എറ്റുവാങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.


ഞങ്ങള്‍ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയി എന്നു കാണുകയല്ല ചെയ്തത്. സ്വയം വിമര്‍ശനം നടത്തിയപ്പോള്‍ ഞങ്ങള്‍ തെറ്റ് ചെയ്തുവെന്ന് സമ്മതിക്കുകയാണെന്ന രീതിയിലും വിമര്‍ശനങ്ങള്‍ ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.


നമ്മുടെ രാജ്യത്ത് ഭരണഘടന അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ. അതുകൊണ്ടുതന്നെ ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. കോടതി മറിച്ച് വിധിച്ചാല്‍ ആ വിധിയായിരിക്കും നടപ്പാക്കുകയെന്നും സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്ന് ബിജെപി നേതാക്കളും മന്ത്രിമാരും വരെ സമ്മതിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.  


പ്രളയ ദുരന്തത്തില്‍ കേരളത്തിലെ കെട്ടിട നിര്‍മ്മാണ രീതികളില്‍ ജനം മാറി ചിന്തിക്കേണ്ടതുണ്ടെന്നും നിലവിലെ നിര്‍മ്മാണ രീതികള്‍ മാറ്റി പ്രീഫ്രാബ്രിക്കേഷന്‍ നിര്‍മ്മാണ രീതി ഉപയോഗിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.