തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണമോ പുനരന്വേഷണമോ നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. 


കേസ് അട്ടിമറിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കേസില്‍ വാദിക്കാന്‍ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും കേസില്‍ പുനരന്വേഷണം വേണമോ സിബിഐ അന്വേഷണം വേണമോ എന്ന കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


മാത്രമല്ല അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയോയെന്ന കാര്യവും പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.


പാലക്കാട്‌ എംഎല്‍എ ഷാനി പറമ്പിലാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രിയുടെ മറുപടിയില്‍ സിബിഐ അന്വേഷണം ഇപ്പോള്‍ പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തിയില്ലെന്നും കാണിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ ഇന്നത്തേയ്ക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.  


വാളയാറില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ അതും ഒരു വീട്ടിലെ പീഡനത്തെത്തുടര്‍ന്ന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമായ രീതിയില്‍ കേസിന്‍റെ അന്വേഷണം അട്ടിമറിക്കാന്‍ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ശ്രമങ്ങളും അന്വേഷണത്തിലെ ഗുരുതര വീഴ്ചയും കാരണം തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. 


ഇതുകാരണം പ്രസ്തുത കേസിന്‍റെ വിചാരണക്കൊടുവില്‍ പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. 


2017 ജനുവരി പതിമൂന്നിനായിരുന്നു മൂത്തകുട്ടി പീഡനത്തെ തുടര്‍ന്ന്‍ തൂങ്ങി മരിച്ചത്. ഈ സംഭവം കഴിഞ്ഞ് കൃത്യം 52 ദിവസത്തിനുള്ളില്‍ ആ വീട്ടിലെ രണ്ടാമത്തെ പെണ്‍കുട്ടിയും തൂങ്ങിമരിക്കുകയായിരുന്നു.