തിരുവനന്തപുരം: വര്‍ക്കല ഭൂമി ഇടപാട് വിവാദത്തിലേക്ക് തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരെ വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയെന്ന് ശബരീനാഥന്‍ എം.എല്‍.എ. ഫെയ്സ്ബുക്കിലൂടെയാണ് ശബരീനാഥിന്‍റെ പ്രതികരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സർക്കാരിന്‍റെ ഭാഗമായി ആത്‌മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്‌ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്.എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമ്മമല്ലെന്ന് ശബരീനാഥന്‍ തുറന്നടിച്ചു. 


കൈയ്യേറ്റക്കാരനില്‍ നിന്ന് ഒഴിപ്പിച്ച ഭൂമി അയാള്‍ക്കുതന്നെ തിരിച്ചുകൊടുത്ത തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരുടെ നടപടി റവന്യൂമന്ത്രി സ്റ്റേ ചെയ്തിരുന്നു. ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന ഭൂമിയാണ് സ്വകാര്യ വ്യക്തിക്ക് തിരിച്ച് നല്‍കിയത്. സബ് കളക്ടറുടെ നടപടി ചൂണ്ടിക്കാട്ടി വര്‍ക്കല എം.എല്‍.എ വി.എ ജോയ് നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 


പദവികൾ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്‍റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപോയെന്നും പൊതുജനങ്ങൾക്കു തങ്ങളിൽ വിശ്വാസമുണ്ടെന്നും ശബരീനാഥന്‍ വ്യക്തമാക്കി.