സർവീസ് ചാർജ് വർധിപ്പിക്കാനുള്ള എസ്ബിഐ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്
സർവീസ് ചാർജ് വർധിപ്പിക്കാനുള്ള എസ്ബിഐ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്. ജനങ്ങളെ ബാങ്ക് ഇടപാടുകളിൽ നിന്ന് എങ്ങനെ അകറ്റാമെന്ന ആലോചനയുടെ ഭാഗമാണ് ഇത്. സർവീസ് ചാർജ് വർധിപ്പിക്കുന്നതിന്‍റെ ഉദ്ദേശമെന്താണെന്ന് മനസിലാകുന്നില്ല- ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സർവീസ് ചാർജ് വർധിപ്പിക്കാനുള്ള എസ്ബിഐ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ധനമന്ത്രി തോമസ് ഐസക്. ജനങ്ങളെ ബാങ്ക് ഇടപാടുകളിൽ നിന്ന് എങ്ങനെ അകറ്റാമെന്ന ആലോചനയുടെ ഭാഗമാണ് ഇത്. സർവീസ് ചാർജ് വർധിപ്പിക്കുന്നതിന്‍റെ ഉദ്ദേശമെന്താണെന്ന് മനസിലാകുന്നില്ല- ധനമന്ത്രി പറഞ്ഞു.
കോർപറേറ്റുകൾക്ക് വേണ്ടി ജനങ്ങളെ പിഴിയുന്ന ഇടപാടാണിത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും ധനമന്ത്രി പ്രതികരിച്ചു. ബാങ്കുകളുടെ ലയനം താൽക്കാലികമായെങ്കിലും എസ്.ബി.ഐക്ക് തിരിച്ചടിയുണ്ടാക്കി. നോട്ട് പിൻവലിച്ചതും ബാങ്കുകളുടെ ലയനവുമാണ് ഇത്തരം തീരുമാനങ്ങളെടുക്കാൻ എസ്.ബി.ഐയെ പ്രേരിപ്പിച്ചത്.
ഈ നടപടി മൂലം ജനങ്ങൾ പണം ബാങ്കിലിടാതെ കൈയിൽ വെക്കുന്നത് വിപണിയിലേക്കുള്ള പണമൊഴുക്ക് തടസ്സപ്പെടുത്തും. ഇന്ത്യയിലെ സാമ്പത്തിക മുരടിപ്പിനെ ഇത് ശക്തിപ്പെടുത്തുമെന്നും ഐസക് പറഞ്ഞു. കേരളത്തിലെ സഹകരണ ബാങ്കുകൾ സർവീസ് ചാർജ് ഈടാക്കുകയില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.