പമ്പ:ശബരിമലയില്‍ നാളെ മകരവിളക്ക്. വിളക്കിന് മുന്നോടിയായുള്ള പൂജാകര്‍മ്മങ്ങള്‍ സന്നിധാനത്ത് തുടങ്ങി. വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് പമ്പ മുതല്‍ സന്നിധാനം വരെ ഒരുക്കിയിരിക്കുന്നത്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രീയകള്‍ സന്നിധാനത്ത് തുടങ്ങിയിട്ടുണ്ട്. ഇന്നും നാളെയും പ്രത്യേകപൂജകളുമുണ്ടാവും. മകരവിളക്കിന് വന്‍ഭക്തജനസാന്നിധ്യം പ്രതീക്ഷിച്ച് കനത്ത സുരക്ഷയാണ് ശബരിമലയിലൊരുക്കിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മകരസംക്രമപൂജക്കും തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനക്കും സന്നിധാനത്തെ ഒരുക്കുന്നതിനുള്ള ശുദ്ധിക്രീയകളാണ് ഇപ്പോള്‍ നടക്കുന്നത്.തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് പൂജകള്‍.  ഇന്നലെ പ്രാസാദശുദ്ധി നടന്നു. നാളെ ഉച്ചക്കാണ് മകരസംക്രമപൂജ.  


മകരവിളക്ക് കഴിഞ്ഞ ശേഷം ലക്ഷാര്‍ച്ചന നടത്തുന്ന പാലക്കാട് കല്‍പ്പാത്തി അയ്യപ്പഭക്തസംഘം സന്നിധാനത്ത് എത്തിയിട്ടുണ്ട്. അയ്യപ്പസ്തുതികളുമായി കഴിഞ്ഞ അന്‍പത് വര്‍ഷമായി സന്നിധാനത്തെത്തുന്ന കല്‍പ്പാത്തി സംഘം 15 വര്‍ഷമായി ലക്ഷാര്‍ച്ചന നടത്തുന്നുണ്ട്. അതിനിടെ ഇന്നലെ പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്തെത്തും. സന്നിധാനവും പരിസരവും ഇതിനോടകം തന്നെ അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.