മാനന്തവാടി: പീഡന പരാതിയുമായെത്തിയ കന്യാസ്ത്രീയ്ക്ക് പിന്തുണ നല്‍കി സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്നും പുറത്താക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കാനോന്‍ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ക്ക് വിരോധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അച്ചടക്ക ലംഘനത്തില്‍ സിസ്റ്റര്‍ ലൂസി നല്‍കിയ വിശദീകരണ൦ തൃപ്തികരമല്ലെന്നു൦ സഭ വ്യക്തമാക്കിയിട്ടുണ്ട്.


മെയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്ന് ലൂസി കളപ്പുരയെ പുറത്താക്കിയത്. 


ഡല്‍ഹിയില്‍ ചേര്‍ന്നയോഗത്തില്‍ എല്ലാവരും ഏകഖണ്ഡമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്‌തെന്നാണ് വിവരം. 


സന്യാസിനി സമൂഹത്തിൽ നിന്ന് പുറത്താക്കിയതായി സുപ്പീരിയർ ജനറൽ രേഖാമൂലം ലൂസി കളപ്പുരയെ അറിയിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനകം മഠത്തിൽ നിന്ന് പോകണമെന്നാണ് പുറത്താക്കിക്കൊണ്ടുള്ള രേഖയിലെ നിർദ്ദേശം.


അതേസമയം‍, സഭയില്‍ തുടരാനാണ് താല്‍പര്യമെന്നും സഭയുടെ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കി.


ലൂസി കളപ്പുരയ്‍ക്കെതിരായ സഭയുടെ ആരോപണങ്ങള്‍:


1. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു
2. വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി
3. ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി
4. ശമ്പളം മഠത്തിലേക്ക് നൽകിയില്ല
5. അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യ ചെലവുണ്ടാക്കി
6. വസ്ത്രധാരണച്ചട്ടം ലംഘിച്ചു