തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെ സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ഇന്ന് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പിണറായി വിജയന്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ച റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ഉമ്മൻചാണ്ടിക്കെതിരായ കോഴയാരോപണത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ശിവരാജന്‍ കമ്മീഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സരിതയിൽ നിന്ന് ഉമ്മൻചാണ്ടി 32 ലക്ഷം രൂപ കൈപ്പറ്റിയെന്ന ഗുരുതരമായ കണ്ടെത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ അഴിമതിനിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.ഉപഭോക്താക്കളെ വഞ്ചിക്കാൻ ഉമ്മൻചാണ്ടിയും പേഴ്സണൽ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്നും കമ്മീഷൻ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഉമ്മൻ ചാണ്ടിയെ ക്രിമിനൽ നടപടികളിൽ നിന്ന് ഒഴിവാക്കാൻ തിരുവഞ്ചൂര്‍ ശ്രമിച്ചെന്നും ആര്യാടൻ മുഹമ്മദും ടീം സോളാറിനെ സഹായിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  എന്നാല്‍ തിരുവഞ്ചൂരിനെതിരായ മറ്റ് ആരോപണങ്ങൾക്ക് തെളിവില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫോൺരേഖകളിൽ ആഴത്തിലുള്ള അന്വേഷണം നടത്തിയില്ല. ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ തമ്പാനൂർ രവിയും ബെന്നി ബെഹനാനും ശ്രമിച്ചു. കത്തിൽ പറയുന്ന പ്രമുഖർക്ക് സരിതയുമായും അഭിഭാഷകനുമായും ബന്ധമുണ്ടെന്നും ഇത് ഫോൺരേഖകളിൽ നിന്ന് വ്യക്തമാണെന്നും കമ്മീഷൻ വ്യക്തമാക്കി. മാത്രമല്ല ആരോപണ വിധേയർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം വേണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.