തിരുവനന്തപുരം: സൗമ്യാ വധകേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിംകോടതി വിധിക്കെതിരെ പുന പരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതിനായി നിയമമന്ത്രി എകെ ബാലന്‍ ഉടന്‍ ഡല്‍ഹിയില്‍ തിരിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ എകെ ബാലന്‍ ഡല്‍ഹിക്ക് പുറപ്പെടും. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുതിയ അഭിഭാഷകനായിരിക്കും പുനഃപരിശോധനാ ഹർജി നൽകുന്നതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. റിവ്യൂഹർജി നൽകുന്നതുമായി ബന്ധപ്പെട്ട് ഉന്നത നിയമജ്ഞരുമായും മന്ത്രി എ.കെ ബാലൻ ചർച്ച നടത്തും. സ്റ്റാൻഡിംഗ് കോൺസലുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.


പുനപരിശോധനാ ഹര്‍ജി നല്‍കിയാല്‍ പോലും അത് അംഗീകരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിയമവിദ്ഗധര്‍ വിലയിരുത്തുന്നത്. മുന്‍ ഡിജിപി ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫ് അലി അടക്കമുള്ളവര്‍ ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. വിചാരണ കോടതിയിലും ഹൈക്കോടതിയിലും വധശിക്ഷ ശരിവെച്ച കേസില്‍ സര്‍ക്കാര്‍ കാട്ടിയ അമിത ആത്മവിശ്വാസം തന്നെയാണ് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടിക്ക് കാരണമായത്.


കേസിൽ ഗോവിന്ദച്ചാമിയുടെ അപ്പീലിൽ വാദിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റിയതായി വ്യാപക പരാതി ഉയർന്നിരുന്നു. കേസിൽ ഉടനടി തന്നെ പുനഃപരിശോധനാ ഹർജി നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എ.കെ ബാലനും ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ വഴിക്ക് മുന്നോട്ട് നീങ്ങാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 


എന്നാല്‍ ഇവ ഇപ്പോള്‍ കേസ് പരിഗണിച്ച ജഡ്ജിമാരുടെ ചേംബറിലായിരിക്കും എത്തുക. സ്വാഭാവികമായി ഇത്തരം ഹര്‍ജി പരാഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. പുതിയ വസ്തുതതകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ സാധാരണ ഗതിയില്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂ. ഇതിന് സാധ്യത വളരെ കുറവാണെന്നാണ് നിയമ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.