സൗമ്യ കൊലകേസ്: സുപ്രീംകോടതിയില്‍ ഇന്ന് സര്‍ക്കാര്‍ മറുപടി പറയും
ന്യൂഡൽഹി∙ സൗമ്യ കൊലക്കേസില്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്കു സംസ്ഥാനസര്‍ക്കാര്‍ ഇന്നു മറുപടി നല്‍കും. സൗമ്യയെ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയതിനുള്ള കോടതി തെളിവു ചോദിച്ചിരുന്നു. മറുപടി പറയാന്‍ പ്രോസിക്യൂഷനും നല്‍കിയ സമയം ഇന്ന് അവസാനിക്കും.
ജസംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തകിയും, മുതിര്‍ന്ന അഭിഭാഷകന്‍ കെടിഎസ് തുളസിയും ഹാജരാകും. എഡിജിപി ബി സന്ധ്യയും, സര്‍ക്കാര്‍ അഭിഭാഷക സംഘവും കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പൂജ അവധിക്കു പിരിയുന്നതിന് മുന്‍പ് തുറന്ന കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേട്ടിരുന്നെങ്കിലും ജഡ്ജിമാരുടെ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല.
പ്രോസിക്യൂഷൻ തന്നെ ഹാജരാക്കിയ നാലാമത്തെയും നാല്‍പ്പതാമത്തെയും സാക്ഷികൾ നൽകിയ മൊഴിയനുസരിച്ച് പെൺകുട്ടി എടുത്തു ചാടിയതായി പറയുന്നു. ഇതാണ് സത്യമെങ്കിൽ കൊലപാതകത്തിന് ഗോവിന്ദച്ചാമിക്കുള്ള പങ്ക് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും സുപ്രീംകോടതി കഴിഞ്ഞതവണ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഇന്ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ മരണകാരണമായ പരുക്ക് ഏല്‍പ്പിച്ചതു ഗോവിന്ദച്ചാമിയാണെന്നും പ്രോസിക്യൂഷന്‍ തെളിയിക്കണം.
ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗൊയ്, യു.യു ലളിത്, പി.സി പാന്ത് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിനു മുമ്പിലാണ് പ്രോസിക്യൂഷനു മറുപടി പറയേണ്ടത്.