തിരുവനന്തപുരം: കേരളം ഇതുവരെ കാണാത്ത പ്രളയക്കെടുതിയിലൂടെയാണ് കേരളം ഇപ്പോള്‍ കടന്നുപോകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ദുരിത അവസ്ഥയിലും നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ശേഷിയെ സംബന്ധിക്കുന്ന വ്യാജ വാര്‍ത്തകളാണ് മിക്കതും. 
 
മുല്ലപ്പെരിയാര്‍ ഡാം തകര്‍ച്ച ഭീഷണി നേരിടുന്നതായും അണക്കെട്ട് തകരുമെന്നുമെല്ലാം വ്യാജ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.


നാല്‍പ്പതിലേറെ അണക്കെട്ടുകളുള്ള കേരളത്തില്‍ ഇത് വരെ അതിനൊന്നിന് പോലും തകര്‍ച്ചാഭീഷണിയില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. 


മഴ കനത്ത സാഹചര്യത്തില്‍ എല്ലാം അണക്കെട്ടുകളിലും പരിശോധനകള്‍ ഇടയ്ക്കിടെ നടത്തി പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് അധികൃതര്‍ ഉറപ്പ് വരുത്തുന്നുണ്ട്. അതുകൂടാതെ, ഇത്തരത്തിലുള്ള അവസ്ഥകള്‍ തരണം ചെയ്യാനുള്ള കെട്ടുറപ്പോടെയാണ് എല്ലാ അണക്കെട്ടുകളും നിര്‍മ്മിച്ചിരിക്കുന്നത്. 


ഇടുക്കി ഡാമിന് ഇതുവരെ യാതൊരുതരത്തിലുള്ള ഭീഷണിയും ഉണ്ടായിട്ടില്ല. പേടിപ്പെടുത്തുന്ന ദൃശ്യങ്ങളും അവസ്ഥകളും പ്രദര്‍ശിപ്പിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ ജനങ്ങളെ ഭയപ്പെടുത്തുകയാണ് എന്ന് അധികൃതര്‍ പറഞ്ഞു. 


കൂടാതെ, അധികൃതരുടെ മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശങ്ങളില്‍ പലതും വ്യാജമാണ്. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമായാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്. ആളുകളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള വിവരങ്ങളാണ് പ്രചരിക്കുന്നത്. വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കി.