തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ  ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് സൂചിപ്പിക്കുന്ന ധവളപത്രത്തില്‍ പതിനായിരം കോടി രൂപ കൊടുത്തു തീര്‍ക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. അതില്‍ തന്നെയും ആറായിരം കോടി രൂപ അടിയന്തരമായി കൊടുത്തു തീര്‍ക്കേണ്ടതുണ്ട്.  ഒന്നര കോടി ലക്ഷം രൂപയുടെ പൊതുകടമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 8.199.14 കോടി രൂപയുടെ റവന്യുകമ്മിയും 15,888.17 കോടിയുടെ ധനകമ്മിയുമുണ്ടായിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ യൂ.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്ത് വന്‍ നികുതി ചോര്‍ച്ചയുണ്ടായതാണ് സാമ്പത്തിക ബാധ്യത ഉണ്ടാകാന്‍ കാരണമെന്ന് ധവളപത്രത്തില്‍ വ്യക്തമാക്കുന്നു.. നികുതി വരുമാനത്തിലുള്ള വര്‍ദ്ധനവ് 10-12 ശതമാനം വരെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. നികുതി വരുമാനത്തിലെ പ്രതിസന്ധി ഇത്രയും രൂക്ഷമായതില്‍ യുഡിഎഫിന്റെ ധനകാര്യമാനേജ്‌മെന്റിനെ വിമര്‍ശിച്ചിട്ടുണ്ട്.  എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ  കാലത്ത് നികുതി പിരിവിലെ വളര്‍ച്ച 17.4 ശതമാനമായിരുന്നു. സ്വജനപക്ഷപാതവും അഴിമതിയും കാരണം നികുതി പിരിവ് വിചിത്ര രീതിയിലാണ് നടന്നത്. അനാവശ്യ നികുതിയിളവുകള്‍ നല്‍കിയിയതും നികുതി വരുമാനം കുറയാന്‍ കാരണമായി.കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ ബജറ്റ് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ലെന്ന് ധവളപത്രത്തില്‍ പറയുന്നു.


കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്തെ ബജറ്റില്‍ ഓരോ തവണയും ആയിരം കോടി രൂപ അധികമായി ചെലവഴിച്ചു.അധികാരമേല്‍ക്കുമ്പോള്‍ ട്രഷറിയില്‍ 1009 കോടി രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ 6300 കോടി രൂപയുടെ ബാധ്യതയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നേരിടുന്നതെന്നും ധവളപത്രം വ്യക്തമാക്കുന്നു. പതിനായിരം കോടി രൂപയുടെ കടബാധ്യത കൊടുത്തു തീര്‍ക്കുക എന്നത് അസാധ്യമെന്നും ധവളപത്രത്തില്‍ പറയുന്നു.


റവന്യൂ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളൊന്നും യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ചെലവിന് നിയന്ത്രണമുണ്ടാകാതിരുന്നതും പദ്ധതിയേതര ചെലവിലെ വര്‍ധനവും കടക്കെണിക്ക് കാരണമായി.  ചെലവ് നോക്കാതെയാണ് ബജറ്റില്‍ പദ്ധതി പ്രഖ്യാപനം നടത്തിയിട്ടുള്ളത്. കാര്‍ഷിക പദ്ധതികള്‍ക്ക് ബജറ്റില്‍ തുക വകയിരുത്തിയില്ല.ധനമന്ത്രി തയ്യാറാക്കിയ ധവളപത്രത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ട്രഷറിയില്‍ മിച്ചമുണ്ടായിരുന്ന തുകയടക്കം വ്യക്തമാക്കുന്നതാണ് ധവളപത്രം. കഴിഞ്ഞ സര്‍ക്കാരിന്‍റെ  കാലത്തെ വരുമാനവും ചെലവുകളും ധവളപത്രത്തില്‍ വിശദമായി തന്നെ പ്രതിപാദിച്ചിട്ടുണ്ട്.