സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്നും പുറത്താക്കിയ നടപടിയ്ക്ക് സ്റ്റേ. എഫ്‌സിസി സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. 'ജസ്റ്റിസ് ഫോര്‍ ലൂസി' എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരേയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.


കാനോന്‍ നിയമപ്രകാരമുള്ള ചട്ടങ്ങള്‍ക്ക് വിരോധമായി പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് 2019 ഓഗസ്റ്റ് 7ന് സിസ്റ്റര്‍ ലൂസി കലപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കിയത്. 


പീഡന പരാതിയുമായെത്തിയ കന്യാസ്ത്രീയ്ക്ക് പിന്തുണ നല്‍കി സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുര അച്ചടക്ക ലംഘന൦ നടത്തിയെന്നും ഇതിന് നല്‍കിയ വിശദീകരണ൦ തൃപ്തികരമല്ലെന്നു൦ സഭ വ്യക്തമാക്കിയിരുന്നു. 


ജനറല്‍ കൗണ്‍സിൽ യോഗത്തിലാണ് ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്ന് ലൂസി കളപ്പുരയെ പുറത്താക്കിയത്. ഡല്‍ഹിയില്‍ ചേര്‍ന്നയോഗത്തില്‍ എല്ലാവരും ഏകഖണ്ഡമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്യുകയായിരുന്നു. 


ലൂസി കളപ്പുരയ്‍ക്കെതിരായ സഭയുടെ ആരോപണങ്ങള്‍:


1. ഫ്രാങ്കോ മുളയ്ക്കല്‍ -നെതിരായ കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു
2. വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി
3. ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി
4. ശമ്പളം മഠത്തിലേക്ക് നൽകിയില്ല
5. അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യ ചെലവുണ്ടാക്കി
6. വസ്ത്രധാരണച്ചട്ടം ലംഘിച്ചു