തിരുവനന്തപുരം: ശബരിമല വിഷയം ഈ ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാനില്ലെന്ന് സുരേഷ് ഗോപി എംപി.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമലയുടെ കാര്യത്തില്‍ ചിന്തവേണ്ടെന്നും അവിടെ എന്താണ് ചെയ്യേണ്ടതെന്ന് കേന്ദ്ര സര്‍ക്കാരിനറിയാമെന്നും വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം പറഞ്ഞു. 


ആര്‍ട്ടിക്കിള്‍ 370 പോലെ ഒരു സര്‍ജിക്കല്‍ സ്ട്രൈക്കായിരിക്കും ശബരിമലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. 


സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത വിഷയത്തില്‍ അടൂരിന് അദ്ദേഹത്തിന്‍റെതായ പക്ഷമുണ്ടെന്നും അതനുസരിച്ചായിരിക്കും അദ്ദേഹം പ്രതികരിക്കുന്നതെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.


മാത്രമല്ല അടൂരിന് അദ്ദേഹത്തിന്റേതായ അവകാശമുണ്ട് അതുപോലെ എനിക്ക് എന്റേതായ അവകാശവുമുണ്ട് അതുകൊണ്ട് അദ്ദേഹത്തിന്‍റെ അവകാശത്തെ ചോദ്യം ചെയ്യാന്‍ താനില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.


ഉത്തരേന്ത്യയില്‍ നടക്കുന്ന ആള്‍കൂട്ട ആക്രമണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട് അതുപോലെ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ തള്ളിക്കളയാന്‍ ഇവിടുത്തെ നേതാക്കള്‍ തയ്യാറായിട്ടുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.


രാജ്യത്ത് ആള്‍കൂട്ട ആക്രമണങ്ങള്‍ നടക്കുന്നത് അംഗീകരിക്കുന്നുണ്ടെന്നും എന്‍റെ നേതാവും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന സംഘവും അത് എതിര്‍ത്തിട്ടുണ്ടെന്നും ഒരാളെയും പിന്തുണയ്ക്കില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി എംപി പറഞ്ഞു.