കൊച്ചി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടികള്‍ തടയണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു. 


ജില്ലാ കലക്ടര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കുറ്റപ്പെടുത്തിയാണ് തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കലക്ടറുടെ റിപ്പോര്‍ട്ട് ഏകപക്ഷീയവും യുക്തി രഹിതവുമാണെന്നും മാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും മന്ത്രി ഹര്‍ജിയില്‍ ആരോപിക്കുന്നു. തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ കായല്‍കയ്യേറ്റം സ്ഥിരീകരിച്ചാണ് കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ടു നികത്തി പാര്‍ക്കിങ് പ്രദേശമാക്കിയെന്നും പൊതുവഴി കയ്യേറി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ലയിപ്പിച്ചുവെന്നും ടി.വി അനുപമ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചതടക്കം കടുത്ത നിയമലംഘനങ്ങളാണ് മന്ത്രി നടത്തിയത്. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചാല്‍ കേസെടുക്കാനാകും. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്.