ശബരിമല: ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ഇന്ന് രാവിലെ അഞ്ചിന് നട തുറന്ന് നിര്‍മാല്യവും അഭിഷേകത്തിനും ശേഷം നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകള്‍ ഉണ്ടാകും. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയും ഉണ്ടാകും. അത്താഴ പൂജയ്ക്ക് ശേഷം രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

വന്‍ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്തരെ കനത്ത പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് സന്നിധാനത്തേക്ക് കടത്തി വിടുന്നത്. അതേസമയം ശബരിമലയും പരിസര പ്രദേശങ്ങളും ഇപ്പോഴും കനത്ത പൊലീസ് വലയത്തിലാണ്.


29 മണിക്കൂര്‍ മാത്രമാണ് നട തുറക്കുക. നിരോധനാജ്ഞക്കിടെയാണ് നട തുറന്നത്. ചിത്തിര ആട്ടവിശേഷ നട തുറന്നപ്പോള്‍ മുന്‍പൊരിക്കലും ഇല്ലാത്ത തിരക്കാണ് അനുഭവപ്പെട്ടത്. കെ സുരേന്ദ്രന്‍, എം ടി രമേശും ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കളും നട തുറന്നപ്പോള്‍ സന്നിധാനത്തുണ്ടായിരുന്നു. 


തന്ത്രി കണ്ഠരര് രാജീവര് മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് നട തുറന്നത്. രാത്രി പത്തുമണിക്ക് നട അടയ്ക്കും. അതുവരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നാളെ രാവിലെ അഞ്ചിന് വീണ്ടും നട തുറക്കും.  ഇന്ന് മല ചവിട്ടുന്നവര്‍ക്ക് രാത്രി സന്നിധാനത്ത് തങ്ങാനാവില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.